'എന്തിനാണ് സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്?'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന് എന്നാണ് വിമർശനം. ഇത്തരം നിലപാട് സർക്കാർ എടുക്കില്ല എന്നായിരുന്നു ധാരണയെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ വിമർശിച്ചു. ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനേയും മുൻ എം.ഡി കെ.എ രതീഷിനെയും വിചാരണ ചെയ്യാനുള്ള സിബിഐയുടെ അപേക്ഷ മൂന്നുതവണയാണ് സർക്കാർ തള്ളിയത്. കോടതിയലക്ഷ്യ നിലപാടാണ് സർക്കാർ നടത്തുന്നതെന്നെന്നും എന്തിനാണ് അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.
കശുവണ്ടി വികസന കോർപറേഷൻ 2006-15 കാലഘട്ടത്തിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്. ഹൈക്കോടതി നിർദേശ പ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ആദ്യതവണ 2020 ഒക്ടോബർ 15നും രണ്ടാംതവണ 2025 മാർച്ച് 21 നും മൂന്നാം തവണ 2025 ഒക്ടോബർ 28നുമാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്.
പ്രതികൾ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടായിക്കിയതിന് തെളിവില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള എന്തെങ്കിലും കുറ്റം ഉണ്ടെന്നതിന് തെളിവില്ലെന്നുമാണ് സർക്കാർ ഉത്തരവിലുണ്ടായിരുന്നത്. അതുകൊണ്ട് പ്രോസിക്യൂഷൻ അനുമതി നൽകാനാകില്ലെന്നും ഉത്തരവിലുണ്ട്.
സർക്കാർ അഴിമതിക്കാർക്കൊപ്പം സഞ്ചരിക്കുകയാണെന്നും ഇക്കാര്യം ഏതെങ്കിലും ഉത്തരവിൽ എഴുതിയേക്കാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.