'മേതിൽ ദേവികയുടെ മുൻ ഭർത്താവ് ഞാനല്ല'; നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരന്‍ രാജീവ് ഗോവിന്ദന്‍

മേതില്‍ ദേവികയുടെ ഭര്‍ത്താവാണെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വീഡിയോകള്‍ക്കെതിരെയാണ് രാജീവ് വിമര്‍ശനമുന്നയിച്ചത്

Update: 2021-08-02 06:13 GMT
Editor : ijas
Advertising

നര്‍ത്തകി മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് താനാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഴുത്തുകാരനും നിര്‍മാതാവുമായ രാജീവ് ഗോവിന്ദന്‍. ''ആ രാജീവ് നായർ ഞാനല്ല...'', എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് രാജീവ് ഗോവിന്ദന്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നത്. മേതില്‍ ദേവികയുടെ ഭര്‍ത്താവാണെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വീഡിയോകള്‍ക്കെതിരെയാണ് രാജീവ് വിമര്‍ശനമുന്നയിച്ചത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രാജീവ് വ്യക്തമാക്കി.

സംവിധായകന്‍ സച്ചിയും പൃഥ്വിരാജും ഒരുമിച്ച അനാര്‍ക്കലിയുടെ നിര്‍മാതാവാണ് രാജീവ്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്‍ നിര്‍മിക്കുന്നതും രാജീവാണ്. 

രാജീവ് ഗോവിന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ആ രാജീവ് നായർ ഞാനല്ല...

മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീൽസ്' എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എൻ്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എൻ്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രൻ്റെ പിതൃത്വവും എൻ്റെ ചുമലിൽ ചാർത്തി.

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.

വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News