'മുണ്ടുടുത്ത മോദിക്ക് ഏറ്റ കനത്ത തിരിച്ചടി': ജയ്‌റാം രമേശ്

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ കെ റെയിലിനും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ തേരോട്ടമെന്ന് ജയ്റാം രമേശ് ട്വീറ്റിൽ കുറിച്ചു

Update: 2022-06-03 10:43 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡൽഹി: മുണ്ടുടുത്ത മോദിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ്. അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം കനത്ത പ്രഹരമാണ് നൽകിയത്. പിണറായി വിജയന്റെ പേരെടുത്ത് പറയാതെ പരോക്ഷവിമർശനമാണ് ജയ്റാം രമേശ് നടത്തിയത്.



കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളും എതിർപ്പുകളും മാനിക്കാതെ നടപ്പാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ കെ റെയിലിനും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ തേരോട്ടമെന്ന് ജയ്റാം രമേശ് ട്വീറ്റിൽ കുറിച്ചു.

അതേസമയം, ഉജ്ജ്വല വിജയം നേടുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ചരിത്രവിജയമാണ് തൃക്കാക്കര നൽകിയതെന്ന് ഉമാ തോമസ്. വിജയം പി.ടി തോമസിന് സമർപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ഇത് തൃക്കാക്കരയിലെ മാത്രം വിജയമല്ല, പിണറായി വിജയന്റെ ദുർഭരണത്തിനുള്ള കനത്ത തിരിച്ചടിയാണ്. വിജയത്തിനായി പരിശ്രമിച്ച എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ മുതൽ അഞ്ച് രൂപ മെമ്പർഷിപ്പുള്ള സാധാരണ പ്രവർത്തകനോട് വരെ നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

യുഡിഎഫ് കോട്ടയാണെങ്കിലും ശക്തമായ പ്രവർത്തനത്തിലൂടെ മുന്നേറ്റമുണ്ടാക്കാമെന്ന ഇടതുപക്ഷത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും അസ്ഥാനത്താക്കിയാണ് തൃക്കാക്കരയിൽ ഉമാ തോമസ് ചരിത്ര വിജയം നേടിയത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് ജയിച്ചു കയറിയത്. പരമാവധി 8000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞിരുന്നത്. എന്നാൽ യുഡിഎഫ് പോലും വിചാരിക്കാത്ത ഭൂരിപക്ഷമാണ് ഉമാ തോമസിന് തൃക്കാക്കരയിൽ ലഭിച്ചത്.

ആദ്യ ഫലസൂചനകൾ പുറത്തുവന്ന 8.15 മുതൽ ഉമാ തോമസ് ലീഡ് നിലനിർത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ജോ ജോസഫിന് ലീഡ് നേടാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരിട്ട് രംഗത്തിറങ്ങി പ്രചാരണം നടത്തിയിട്ടും യുഡിഎഫ് ചരിത്ര ഭൂരിപക്ഷം നേടിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News