നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ബജറ്റ് അവതരണം അവസാനവാരം
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജനുവരി അവസാനവാരമായിരിക്കും ബജറ്റ് അവതരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.
കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ - 3 കെമിസ്ട്രി വിഭാഗത്തിൽ - 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ - 5 എന്നിങ്ങനെയാണ് തസ്തികകള്‍.
രണ്ട് തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (KAMCO) ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു.
മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സാക്കി ഉയർത്തി. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ പ്രവര്‍ത്തിച്ചു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തും. ഉഡുപ്പി-കരിന്തളം (കാസർഗോഡ്) 400 കെ.വി. അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു.
കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. കുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിൻ്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർക്ക് അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.