ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ടിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി

ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി

Update: 2023-11-03 14:43 GMT

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി. വെടിക്കെട്ട് ശബ്ദ, പരിസ്ഥി മലിനീകരണങ്ങൾക്ക് കാരണമാകുന്നുവെന്നും ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തികം നടപടി പ്രാബല്യത്തിൽ വരുത്തണമെന്നാണ് ജസ്റ്റിസ് അമിത് റാവലിന്റെ നിർദേശം.

മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്താൻ പൊലീസിനും വെടിക്കെട്ട് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ജില്ലാ കലക്ടർമാർക്കും കോടതി നിർദേശമുണ്ട്.

Advertising
Advertising
Full View

ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് വെടിക്കെട്ട് നടത്തുക എന്നതടക്കം വെടിക്കെട്ടിനെതിരെ നേരത്തേ തന്നെ കോടതി പരാമർശങ്ങൾ നടത്തിയിരുന്നു. 

വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ സംസ്ഥാനത്തിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. വെടിക്കെട്ട് മലിനീകരണമുണ്ടാക്കുന്നു എന്നാണ് സർക്കാർ കോടതിയെ അറിയിച്ചതും.

അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയിട്ടുണ്ട്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളതെന്നും ദേവസ്വം ജോയിന്റെ സെക്ട്രറി ശശിധരൻ പറഞ്ഞു. കോടതി വിധി ബാധകമായാൽ നിയമനടപടി സ്വീകരിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം.

കോടതി ഉത്തരവ് വിഡ്ഢിത്തമെന്നാണ് വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ പ്രതികരിച്ചത്. തൃശൂർ പൂരം വെടിക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നടത്താറുള്ളതെന്നും ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News