ജോസഫൈന്‍റെ സ്ത്രീവിരുദ്ധ ആശയങ്ങള്‍ തന്നെയാണ് ശൈലജ ടീച്ചറും ഫലിതരൂപത്തില്‍ അവതരിപ്പിച്ചതെന്ന് കെ.ക രമ

ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാൾക്കും ഈ വാചകങ്ങൾ കേട്ടു നിൽക്കാനാവില്ല

Update: 2022-03-12 05:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

സിനിമാ സംഘടനയായ അമ്മയുടെ വനിതാദിന പരിപാടിയില്‍ മുന്‍മന്ത്രി കെ.കെ ശൈലജ നടത്തിയ പ്രസംഗത്തിനെതിരെ കെ.കെ രമ എം.എല്‍.എ. "എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം'' എന്നായിരുന്നു ശൈലജ ടീച്ചര്‍ പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാർഹവും നിരാശാജനകവുമാണെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.കെ രമയുടെ കുറിപ്പ്

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയിൽ കെ.കെ.ശൈലജ ടീച്ചർ എം.എല്‍.എ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും, നിരാശ ജനകവുമാണ്. "എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം. " ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാൾക്കും ഈ വാചകങ്ങൾ കേട്ടു നിൽക്കാനാവില്ല. തങ്ങൾക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാൻ എല്ലാവർക്കും പറ്റുമായിരുന്നെങ്കിൽ എന്തിനാണ് മനുഷ്യർ സംഘടിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നത് ? എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിർവ്വഹണ സംവിധാനങ്ങളും ?

കടന്നാക്രമണങ്ങൾക്ക് വിധേയരാവുന്ന സ്ത്രീകൾ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികൾ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അർത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്. നമ്മുടെ സ്ത്രീകൾ ഭൂരിഭാഗവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളേറെയും തങ്ങളുടെ ഏറ്റവും സമീപസ്ഥ പരിസരങ്ങളിൽ നിന്നാണ് എന്ന് കാണാം. തങ്ങളേറ്റവും സുരക്ഷിതരായിരിക്കുമെന്ന് കരുതിയ , സ്നേഹവും വിശ്വാസവുമുള്ള ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളിൽ തകർന്നു പോകുമ്പോൾ എതിർക്കാനോ പിന്നീട് പരാതിപ്പെടാനോ ഉള്ള മനസാന്നിധ്യം പോലും പലർക്കുമുണ്ടാവില്ല. ഓരോരുത്തരുടെയും മനോബലമനുസരിച്ച് മിനിമം മന: സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു വരാൻ തന്നെ ഏറെ സമയമെടുക്കും. ഫ്രാങ്കോ മുളയ്ക്കലിന്‍റെ കേസിലായാലും വാളയാർ സംഭവത്തിലായാലും ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും ഇങ്ങനെയൊരു സമയമുണ്ട്. സൂര്യനെല്ലി മുതൽ ചലച്ചിത്രനടി വരെയുളള പരാതി നൽകാനും നീതി തേടാനും തയ്യാറായ സ്ത്രീകളോട് നീതിപീഠങ്ങളും പൊതുബോധവും പെരുമാറിയതെങ്ങനെയാണ് ? എത്ര നിരാശജനകമായാണ് ഫ്രാങ്കോ കേസിന് പര്യവസാനമായത് ? രാഷ്ട്രീയ പാർട്ടികൾക്കകത്ത് നേതാക്കന്മാരുടെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെപ്പറ്റി പരാതി പറഞ്ഞ എത്ര പൊതുപ്രവർത്തകരായ സ്ത്രീകൾക്ക് നീതി കിട്ടിയിട്ടുണ്ട് ?

പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിൻബലവും അവബോധവും ആർജ്ജിക്കാൻ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതൽ. നമ്മുടെതു പോലെ വർഗ്ഗ / ജാതി / മതാത്മക വിഭജനവും നാടുവാഴിത്ത മൂല്യങ്ങൾ നടമാടുന്നതുമായ ഒരു സമൂഹത്തിൽ താൻ അനുഭവിക്കുന്നതു ഒരു ചൂഷണമെന്ന് പോലും തിരിച്ചറിയാത്ത നിരവധി നിശ്ശബ്ദ ജീവിതങ്ങളുള്ള ഒരു സാമൂഹ്യഘടനയെ ഫലിതവിഷയമായി തോന്നിക്കുന്നത് ഏത് മാർക്സിസ്റ്റ് പാഠശാലയാണ് ?

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News