'ബി.ജെ.പിയുടെ കെണിയിൽ വീഴേണ്ടെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞത്'; പ്രസ്താവന വിവേകപൂർവമെന്ന് കുഞ്ഞാലിക്കുട്ടി

സാമുദായിക സൗഹാർദം നിലനിർത്തണമെന്നാണ് തങ്ങൾ പറഞ്ഞതിന്റെ സാരം. അത് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2024-02-04 07:11 GMT
Advertising

കോഴിക്കോട്: രാമക്ഷേത്രത്തെക്കുറിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ പ്രസ്താവന വിവേകപൂർണമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സാമുദായിക സൗഹാർദം നിലനിർത്തണമെന്നാണ് തങ്ങൾ പറഞ്ഞതിന്റെ സാരം. അത് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"ബി.ജെപിയുടെ കെണിയിൽ വീഴേണ്ടതില്ലന്നാണ് തങ്ങൾ പറഞ്ഞത്. ബാബരി തകർന്ന സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടാണ് ഇപ്പോൾ സാദിഖലി തങ്ങളും ആവർത്തിച്ചത്. അന്ന് തങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അത് പോലെയാണ് ഇപ്പോഴും" വിമർശനങ്ങൾ വരട്ടെ മറുപടി പറയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നായിരുന്നു സാദിഖലി തങ്ങൾ മുസ്‌ലിം ലീഗ് പരിപാടിയിൽ പ്രസംഗിച്ചത്. രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർ.എസ്.എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കിനെക്കുറിച്ച് മനസിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അത്ഭുതപ്പെടാനില്ല, സംസ്ഥാന പ്രസിഡണ്ടിനെതിരെ ലീഗ് അണികൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല"

രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെ മേൽ അവകാശ വാദം ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാരം കച്ചകെട്ടി ഇറങ്ങിയ ഒരു ഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമക്ഷേത്ര പ്രകീർത്തനമെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനുള്ള സാദിഖലിയുടെ വാചാടോപങ്ങളോട് മുസ്‍ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും വിഷയത്തിൽ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News