'ദിവാകരന്റേത് പാർട്ടിയുടെ അഭിപ്രായമല്ല'; നടപടിയേടുക്കേണ്ട കാര്യമില്ലെന്ന് കാനം

മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദം ആദ്യ സംഭവമല്ലെന്നും കാനം

Update: 2023-06-09 08:32 GMT

സോളാർ വിഷയത്തിൽ സി.ദിവാകരന്റെ പരാമർശം പാർട്ടിയുടെ അഭിപ്രായമായി കണക്കാക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം അത് പറഞ്ഞ ആളുകൾക്കാണെന്ന് പറഞ്ഞ കാനം അഭിപ്രായങ്ങളിൽ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.

"കമ്മിഷന്റെ നിഗമനമാണ് കമ്മിഷൻ പറഞ്ഞത്. ഒരു കാര്യം പറയാൻ ലൈസൻസ് ആവശ്യമില്ലാത്ത രാജ്യമാണിത്. എന്തും പറയാം. സി ദിവാകരൻ ആത്മകഥയിൽ പറഞ്ഞ കാര്യമാണ് ചർച്ചയായിരിക്കുന്നത്. അത് പാർട്ടി അഭിപ്രായമല്ല. ഇത്തരം അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം അത് പറഞ്ഞ ആളുകൾക്ക് മാത്രമായിരിക്കും. പാർട്ടി ഈ കാര്യം ചർച്ച ചെയ്തിട്ടു പോലുമില്ല. ചർച്ച ചെയ്യാത്ത പക്ഷം അത്തരമൊരു കാര്യത്തെപ്പറ്റി പറയുകയും വേണ്ട. ആളുകൾക്ക് പല അഭിപ്രായങ്ങളുണ്ടാവാം. സി.ദിവാകരൻ ഒരു അഭിപ്രായം പറഞ്ഞു എന്നത് കൊണ്ട് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്".

Advertising
Advertising

സോളാർ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയത് എന്നായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തൽ. സോളാർ സമരം എഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ദിവാകരന്റെ പരാമർശം.

Full View

നാലോ അഞ്ചോ കോടി രൂപ വാങ്ങിയാണ് എന്തോ റിപ്പോർട്ട് എഴുതി വെച്ചത് എന്നാണ് ദിവാകരൻ പറഞ്ഞത്. ദിവാകരന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിരുന്നു.

മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദം ആദ്യ സംഭവമല്ലെന്ന് കൂട്ടിച്ചേർത്ത കാനം 70കളിൽ കെഎസ് യു പ്രസിഡന്റ് കോപ്പിയടിച്ചിട്ടുണ്ടെന്നും അന്ന് കെഎസ് യു എങ്കിൽ ഇന്ന് എസ്എഫ്‌ഐ എന്ന വ്യത്യാസമേ ഉള്ളൂ എന്നും പറഞ്ഞു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News