മീന്‍ കറിയെ ചൊല്ലി തര്‍ക്കം: ചില്ലുമേശ കൈകൊണ്ട് തകര്‍ത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു
ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ശ്രീജിത്ത് ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്തത്.
പാലക്കാട് കൂട്ടുപാതയിൽ ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. കല്ലിങ്കൽ സ്വദേശി ശ്രീജിത്താണ് മരിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ശ്രീജിത്ത് ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്തത്. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ മീൻ കറി വിളമ്പിയതുമായി ബന്ധപ്പെട്ട് ഇവർ സപ്ലയറോട് തർക്കിക്കുകയായിരുന്നു. അതിനിടെ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ചില്ലുമേശയിൽ കൈകൊണ്ട് ആഞ്ഞടിച്ച ശ്രീജിത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ചില്ലുകൊണ്ട് ഞരമ്പ് മുറിഞ്ഞ ശ്രീജിത്തിനെ ഉടനെ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും രക്തം വാര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാൽ പാലക്കാട് ഡി.വൈ.എസ്.പി എത്തി ഭക്ഷണശാല പൂട്ടിച്ചു.