'ആനയെ പിടിക്കാൻ കഴിയാത്തത് അനാസ്ഥ'; വീഴ്ചകൾ ഏറെയുണ്ടെന്ന് മാർത്തോമാ സഭാ മെത്രാപ്പോലീത്ത
ജനസുരക്ഷയ്ക്ക് വേണ്ടത് കേന്ദ്രസർക്കാറും സംസ്ഥാനസർക്കാറും ഒരുക്കണമെന്നും ഡോ. തിയഡോഷ്യസ് പറഞ്ഞു.
പത്തനംതിട്ട: വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിമർശനം ആവർത്തിച്ച് മാർത്തോമാ സഭാ മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ്. വീഴ്ചകൾ ഏറെയുണ്ടെന്നും ആനയെ പിടിക്കാൻ കഴിയുന്നില്ല എന്നുള്ളത് അനാസ്ഥയായിട്ടാണ് കാണാൻ കഴിയുന്നതെന്നും മെത്രാപ്പോലീത്ത മീഡിയവണിനോട് പറഞ്ഞു.
"നമ്മൾ സ്വതന്ത്ര ഭാരതത്തിലാണ് ജീവിക്കുന്നത്. എല്ലാ ജനങ്ങൾക്കും ആ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണം. ജനസുരക്ഷയ്ക്ക് വേണ്ടത് കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും ഒരുക്കണം. അതിനാണ് അവരെ അതത് സ്ഥാനങ്ങളിലിരുത്തിയത്. വീഴ്ചകളേറെയുണ്ട്, അത് മനസിലാക്കാൻ സാധിക്കണം" ഡോ. തിയഡോഷ്യസ് പറഞ്ഞു.
വയനാട്ടിൽ കർഷകനെ ചവിട്ടിക്കൊന്ന കാട്ടാന ബേലൂർ മഗ്നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഒമ്പതാം ദിവസവും തുടരുകയാണ്. ഇന്നലെ വൈകീട്ടുവരെ ദൗത്യസംഘം ആനയെ പിന്തുടർന്നെങ്കിലും മയക്കുവെടിവെക്കാനായില്ല. തെരച്ചിലിനിടെ ഒപ്പമുള്ള മോഴയെ തുരത്തുമ്പോൾ കുംകികൾക്ക് നേരെയും ബേലൂർ മഗ്ന തിരിഞ്ഞു. പുഞ്ചവയൽ വനമേഖലകളിലായിരുന്നു ഇന്നലെ കാട്ടാനയുണ്ടായിരുന്നത്. ഡോ. അരുൺ സക്കറിയയും ഇരുപത്തിയഞ്ചംഗ കർണാടക വനപാലക സംഘവും ദൗത്യത്തിൽ പങ്കാളികളാണ്.