'ജിഎസ്ഐയുടെ റിപ്പോർട്ടുകൾ നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറിയിരുന്നു'; വിമർശനങ്ങളെ തള്ളി മന്ത്രി കെ.രാജൻ
ദുരന്തനിവാരണ നിയമപ്രകാരം അതിൽ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ആയിരുന്നു
തിരുവനന്തപുരം: ദേശീയപാതയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പുകൾ സംസ്ഥാനം അവഗണിച്ചുവെന്ന വിമർശനങ്ങളെ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ യഥാസമയം നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറിയിരുന്നു.
ദുരന്തനിവാരണ നിയമപ്രകാരം അതിൽ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ആയിരുന്നു. അതിൽ കരാർ കമ്പനി വീഴ്ച വരുത്തിയത് കൊണ്ടായിരിക്കാം അവർക്കെതിരെ ഇപ്പോൾ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചതെന്നും റവന്യൂ മന്ത്രി പറഞ്ഞു.
അതേസമയം മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിലെ മൂന്നംഗ സംഘത്തിന്‍റെ റിപ്പോർട്ട് ഇന്ന് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുക. പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലല്ല ദേശീയപാതയുടെ നിർമാണമെന്നും ഇതാണ് അപകട കാരണമായതെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. സ്ഥലത്ത് മേൽപ്പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.