പാലക്കാട്ട് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിനിധി ജെറോസ സജീവാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്
പാലക്കാട്: പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിചിത്രമായ സത്യപ്രതിജ്ഞകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിനിധി ജെറോസ സജീവാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്.
എരുത്തേമ്പതി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി അന്നൈപുതിത ആൽബർട്ട് ആനന്ദ രാജ് എന്ന ക്രിസ്ത്യൻ പുരോഹിതന്‍റെ പേരിലും സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ വരണാധികാരി റദ്ദ് ചെയ്തിരുന്നു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്.
ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് നിധിന്‍ പുല്ലന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരന്‍ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വരണാധികാരിയുടെ ഇടപെടലിന് പിന്നാലെ നിധിന്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് പൂര്‍ത്തിയാക്കുകയായിരുന്നു.
അതിനിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. അയ്യപ്പൻ,ഭാരതാംബ,ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്കാണ് പരാതി നൽകിയത്.