തൃശൂർ മേയർക്കെതിരായ യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ച

ആറ് അംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കും

Update: 2022-03-15 01:54 GMT
Advertising

തൃശൂർ കോർപറേഷനിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ചർച്ച ചെയ്യും. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 25 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 24ഉം. ആറ് അംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മേയർ എം.കെ വർഗീസിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതേസമയം, വികസന പ്രവർത്തനത്തിനു തുരങ്കംവെക്കുക മാത്രമാണ് നീക്കത്തിന് പിന്നിലെന്ന് എൽ.ഡി.എഫും പറയുന്നു. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ പ്രമേയം തള്ളി പോകും. 

സ്വതന്ത്രനായി മത്സരിച്ച് ജയിച്ച എം.കെ വർഗീസിന് മേയർ സ്ഥാനം നൽകിയാണ്‌ എൽ.ഡി.എഫ് ഭരണം പിടിച്ചത്. രണ്ടര വർഷം മേയർ സ്ഥാനം നൽകാമെന്നാണ് ധാരണ. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ട് വരുന്ന ഘട്ടത്തിൽ അഞ്ച് വർഷവും മേയർ സ്ഥാനം എം.കെ വർഗീസ് ആവശ്യപ്പെട്ടേക്കും. ഇതുവഴി എൽ.ഡി.എഫ് ക്യാമ്പിൽ അതൃപ്തി ഉണ്ടാക്കാമെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ്‌. 

നിസാര കാര്യങ്ങൾ പോലും വിവാദമാക്കുന്നതിലും സി.പി.എമ്മിനോട് ആലോചിക്കാതെ ബി.ജെ.പി എം.പി സുരേഷ് ഗോപിയിൽ നിന്ന് ശക്തൻ മാർക്കറ്റിനു വേണ്ടി ധനസഹായം കൈപ്പറ്റിയതിലും പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ട്. അതിനിടയിലാണ് യു.ഡി.എഫിന്‍റെ അവിശ്വാസ നീക്കം.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News