ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ അറസ്റ്റ് ഉടൻ; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യും
ഈ വർഷം ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തുവിട്ട തീരുമാനത്തിന്റെ രേഖകളും ദേവസ്വം ബോർഡിനോട് എസ് ഐ ടി ആവശ്യപ്പെട്ടു
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. മുൻ അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ മുരാരി ബാബു അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനാണ് ആലോചന.നിലവിലെ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും എസ് ഐ ടി അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങൾ പാലിച്ചാണ് ഈ വർഷം സ്വർണ്ണപ്പാളികൾ കൊടുത്തുവിട്ടതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.
ഈ വർഷം ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൊടുത്തുവിട്ട തീരുമാനത്തിന്റെ രേഖകളും ദേവസ്വം ബോർഡിനോട് എസ് ഐ ടി ആവശ്യപ്പെട്ടിട്ടുണ്ട് . 2019ലെ ബോർഡിൻറെ മിനിട്സ് ബുക്ക് അന്വേഷണസംഘം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയിൽ നിർണായക വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചു. നിലവിലെ ബോർഡ് അംഗങ്ങളുടെ ഇടപാടുകളും സംശയത്തിന്റെ നിഴലിലേക്ക് വന്നതോടെ ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡൻ്റിൻ്റെയും രാജി അനിവാര്യമാണെന്ന് നിലപാടിലാണ് പ്രതിപക്ഷം.
അതേസമയം, ഈ വർഷം സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ നേരിട്ട് സ്വർണ്ണപ്പാളികൾ കൊടുത്തു വിട്ടിട്ടില്ല. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്വർണ്ണപ്പാളികൾ കൊണ്ട് പോയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും അതിൻറെ ചുമതല നൽകിയത് ഗ്യാരണ്ടി കാലാവധി ബാക്കിയുള്ളതിനാലാണെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതി അറിയിക്കും.