അധികാരം മോഹിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരേണ്ടതില്ലെന്ന് അലി അക്ബർ മീഡിയവണിനോട്

എ.കെ നസീറിനോട് പാർട്ടി കാണിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത്

Update: 2021-10-12 13:41 GMT
Editor : Midhun P | By : Web Desk
Advertising

രാഷ്ട്രീയത്തിൽ നിന്നല്ല പദവികളിൽ നിന്നാണ് താൻ ഒഴിയുന്നതെന്ന് സംവിധായകൻ അലി അക്ബർ മീഡിയവണിനോട് പറഞ്ഞു. തന്റെ വ്യക്തിപരമായ കാരണങ്ങളാണ് പദവികളിൽ നിന്ന് ഒഴിയാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിൽ യാതൊരു പരാതിയൊ പരിഭവവുമില്ലെന്നും  അലി അക്ബര്‍ കൂട്ടിച്ചേർത്തു. എന്നാൽ മുതിർന്ന നേതാവ് എ.കെ നസീറിനോട് പാർട്ടി കാണിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത്. ന്യൂനപക്ഷങ്ങൾക്ക് പാർട്ടിയിൽ തുടരാൻ യാതൊരു ബുദ്ധിമുട്ടുകളില്ലെന്നും അലി അക്ബർ പറഞ്ഞു. അതേസമയം ന്യൂനപക്ഷങ്ങള്‍ പദവികള്‍ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Full View

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബർ രാജി വിവരം അറിയിച്ചത്. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞു പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഉള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.. മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ... അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല... അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..

മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു...കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ,

ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,

ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു.

എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു...

എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.

Full View

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News