ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിന്റെ മൊഴിയെടുക്കും
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴിയെടുക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നത്.
അതേസമയം, ചോദ്യം ചെയ്യലിനെക്കുറിച്ച് അറിയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു. അറിയിപ്പ് കിട്ടിയിട്ടില്ലെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
നേരത്തെ പോറ്റിയുമൊത്തുള്ള അടൂർ പ്രകാശിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ കനത്ത വിമർശനവുമായി സിപിഎം രംഗത്തുവന്നിരുന്നു. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്ക് പോകണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇന്ന് മീഡിയവണിനോട് പ്രതികരിച്ചിരുന്നു. കടകംപള്ളിയെ ചോദ്യം ചെയ്തതിൽ കാലതാമസം ഉണ്ടായെന്നും അതിന് കാരണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണെന്നും പറഞ്ഞ അടൂർ പ്രകാശ് തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യൽ വൈകിപ്പിച്ചെന്നും പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. എസ്ഐടിയുടെ അന്വേഷണത്തെ എതിർക്കുന്നില്ലെന്നും എന്നാൽ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.