കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്; ഞായറാഴ്ച നിയന്ത്രണം തുടരും

ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു

Update: 2022-01-31 14:14 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായും ഞായറാഴ്ച അവശ്യസർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചു. ഇത് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്.   ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യു വിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങൾ തുടരുമെന്നും യോഗത്തിൽ തീരുമാനിച്ചു.

സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. കോവിഡ് മരണ ധനസഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധന സഹായം നൽകി.

പതിനൊന്ന് ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ സംസ്‌ഥാന കോവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദേശം  നൽകി.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News