ശബരിമല യുവതീപ്രവേശനം; ആചാര സംരക്ഷണ നിലപാട് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും
കേസില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം ഇന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. ശബരിമലയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാകും വാദം സമര്‍പ്പിക്കുക. ആചാരം സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. നിയമ സെക്രട്ടറി കെ.ജി സനല്‍കുമാറും അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പും ഡല്‍ഹിയില്‍ തുടരുകയാണ്.
യുവതീപ്രവേശന വിധി നിലനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് കേസിലെ ഹരജിക്കാരായ ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്‍ വാദം ഇന്നലെ സമര്‍പ്പിച്ചിരുന്നു. ശബരിമലയില്‍ യുവതികള്‍ കയറേണ്ടെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാടെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് മാറ്റത്തിനെതിരെ ശബരിമല കര്‍മ്മസമിതിയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. കേസില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കും.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. നേരത്തെ, യുവതീപ്രവേശനത്തിന് അനുകൂലമായി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞപ്പോള്‍ ഇത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
പുനപരിശോധന ഹരജികള്‍ വന്നപ്പോളും സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. ഇപ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാര്‍ നിലപാടില്‍ മലക്കംമറിയുന്നതെന്നതാണ് ശ്രദ്ധേയം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിലെ പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴിനാണ് സുപ്രിം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുക.