മകനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ആരോപണം; യു.പ്രതിഭ എംഎൽഎയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തി
മകനെ മനപ്പൂർവം കേസിൽ പ്രതിയാക്കിയെന്നാണ് പ്രതിഭയുടെ മൊഴി
തിരുവനന്തപുരം: മകനെതിരെ കേസെടുത്തതിൽ യു.പ്രതിഭ എംഎൽഎ നൽകിയ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. യു പ്രതിഭയുടെയും മകൻ കനിവിന്റെയുമാണ് മൊഴി രേഖപ്പെടുത്തിയത്. കഞ്ചാവ് ഉപയോഗിച്ചെന്ന കേസ് മെഡിക്കൽ പരിശോധനയില്ലാതെയാണ് രജിസ്റ്റർ ചെയ്തതെന്നാണ് എംഎൽഎയുടെ ആരോപണം.
ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാർ തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ കനിവിന്റെ മൊഴിയെടുത്തത്. മകനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരാരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്. കഞ്ചാവ് പിടികൂടിയത് ഒന്നും രണ്ടും പ്രതികളുടെ കൈവശം നിന്നാണ്. ലഹരി കൈവശം വച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനിൽ തടഞ്ഞുവച്ചു. ദേഹോപദ്രവത്തിൽ ഭയന്നാണ് മകൻ കഞ്ചാവ് ഉപയോഗിച്ചു എന്ന് സമ്മതിച്ചത്.
മകനെ മനപ്പൂർവം കേസിൽ പ്രതിയാക്കിയെന്നുമാണ് പ്രതിഭയുടെ മൊഴി. കേസുമായി ബന്ധപ്പെട്ട മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. കേസിലെ മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. ആവശ്യമെങ്കിൽ സംഭവത്തിലെ സാക്ഷികളെയും വിളിപ്പിച്ച് മൊഴിയെടുക്കും. ആലപ്പുഴ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് കൈമാറിയ ശേഷം കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജയരാജിനോടും റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാറിനോടും തിരുവനന്തപുരത്തെ ജോയിന്റ് എക്സൈസ് കമ്മീഷണർ ആസ്ഥാനത്ത് കേസുമായി ബന്ധപ്പെട്ട രേഖകളും ആയി ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ എക്സൈസ് വേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകും.