രക്ഷാപ്രവർത്തനത്തെ താളം തെറ്റിച്ചത് മന്ത്രിമാരുടെ അലസ സമീപനം, ഇത് ഇൻസ്റ്റിറ്റിയൂഷണൽ മർഡർ; വി.ടി ബൽറാം
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കാനല്ല, ഒരു കുഴപ്പവുമില്ലെന്ന് വരുത്തി തീർക്കാനായിരുന്നു മന്ത്രിമാർക്ക് വ്യഗ്രതയെന്ന് ബൽറാം തന്റെ പോസ്റ്റിൽ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം. രക്ഷാപ്രവർത്തനത്തെ താളം തെറ്റിച്ചത് മന്ത്രിമാരുടെ അലസ സമീപനമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം ആരോപിച്ചത്. ഇത് ഇൻസ്റ്റിറ്റിയൂഷണൽ മർഡർ ആണെന്നും മരണത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനും സിസ്റ്റത്തിനുമാണെന്നും ബൽറാമിന്റെ പോസ്റ്റിൽ പറയുന്നു.
ആരോഗ്യ മന്ത്രി വീണ ജോർജും മന്ത്രി വാസവനും സംഭവസ്ഥലത്ത് എത്തിയിരുന്നു. അടച്ചിട്ട കെട്ടിടമാണെന്നും വലിയ പ്രശ്‌നങ്ങളില്ല എന്ന നിലയിലുമായിരുന്നു മന്ത്രിമാർ ആദ്യം പ്രതികരിച്ചത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയാണ് ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കാനല്ല, ഒരു കുഴപ്പവുമില്ലെന്ന് വരുത്തി തീർക്കാനായിരുന്നു മന്ത്രിമാർക്ക് വ്യഗ്രതയെന്ന് ബൽറാം തന്റെ പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ 11 മണിയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ 14ാം വാർഡ് കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ശുചിമുറിയടക്കം തകർന്നുവീഴുകയായിരുന്നു. കെട്ടിടം അടച്ചിട്ടിരിക്കുകയാണെന്നും ആളുകളില്ലെന്നും വീണ ജോർജ് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ തിരച്ചിലിൽ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവിനെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.