തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംഭാവന സ്വീകരിക്കാമെന്ന ഉത്തരവ് അനധികൃത ചുങ്കപ്പിരിവിനു വഴി തെളിക്കും; രമേശ് ചെന്നിത്തല

ഓരോ ആവശ്യങ്ങൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കയറിയിറങ്ങുന്ന സാധാരണക്കാർ സർക്കാർ അനുമതിയോടുള്ള വൻ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരും എന്നും ചെന്നിത്തല പറഞ്ഞു.

Update: 2025-06-04 13:30 GMT

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു പൊതുജനങ്ങളിൽ നിന്നു പിരിവു നടത്താം എന്ന സർക്കാർ ഉത്തരവ് അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുമെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് വൻ അഴിമതിക്ക് കളമൊരുക്കുന്ന ഒന്നാണ്. ഈ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണം. ഇല്ലാത്ത പക്ഷം ഓരോ ആവശ്യങ്ങൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കയറിയിറങ്ങുന്ന സാധാരണക്കാർ സർക്കാർ അനുമതിയോടുള്ള വൻ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരും എന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിലും പ്രവർത്തിക്കുന്ന ചെറുകിട ബിസിനസ് സ്ഥാപനങ്ങളൊക്കെ ഈ ഉത്തരവിന്റെ ദൂഷ്യഫലങ്ങൾക്കു വിധേയരാകും എന്നതിൽ സംശയം വേണ്ടെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. വ്യാപകമായ അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഈ ഉത്തരവ് വഴി തെളിക്കും. നിലവിലെ ഉത്തരവ് യാതൊരു വ്യക്തതയും ഇല്ലാത്തതാണെന്നു മാത്രമല്ല, ഇത് പിരിവിന്റെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മത്സരത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.

'കടുത്ത വിലക്കയറ്റവും അഴിമതിയും കൊണ്ട് ജനങ്ങൾ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്. ഈ പുതിയ ഉത്തരവ് സാധാരണക്കാരെയും ചെറുകിട വ്യവസായ സംരംഭകരെയും അതിശക്തമായി ബാധിക്കാൻ ഇടയുള്ളതാണ്. റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പണം പിരിച്ചെടുക്കാം എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജൂൺ 2, 2025 ൽ പുറത്തിറങ്ങിയ ഡി.എ1/420/2022 എന്ന നമ്പറിലെ പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നത്. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങങളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിലെ പ്രധാന സൂചകമായും ഈ പണപ്പിരിവിനെ പരിഗണിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ഭാവിയിൽ പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും പല ആവശ്യങ്ങളുമായി സമീപിക്കുന്നവർ ഫീസ് കൂടാതെ നല്ലൊരു തുക സംഭാവനയായും നൽകേണ്ടി വരുമെന്ന അവസ്ഥയാണ് ഈ ഉത്തരവ് സംജാതമാക്കുന്നത്. ഇത് ഉടൻ പിൻവലിക്കണം' എന്നും മേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News