മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത; തെളിവുകൾക്ക് പിന്നാലെ പൊലീസ് സഞ്ചരിച്ചത് 13 മണിക്കൂർ

രണ്ട് സ്ത്രീകളെ കാണാനില്ലെന്ന പരാതിയിന്മേൽ നടത്തിയ വിശദമായ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച നരബലിക്കേസിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്

Update: 2022-10-12 01:07 GMT

പത്തനംതിട്ട: നരബലി കേസുമായി ബന്ധപ്പെട്ട ചില പ്രധാന തെളിവുകൾ കണ്ടെത്തിയെങ്കിലും അതിനായി വലിയ അധ്വാനമാണ് കേരള പൊലീസ് നടത്തിയത്. രണ്ട് സ്ത്രീകളെ കാണാനില്ലെന്ന പരാതിയിന്മേൽ നടത്തിയ വിശദമായ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച നരബലിക്കേസിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്. മൂന്ന് പ്രതികൾ ആസൂത്രണം ചെയ്തു നടത്തിയ കൊല നരബലിയാണന്നും സംഭവം നടന്നത് പത്തനംതിട്ടയിലാണന്നും ദിവസങ്ങൾക്കകം പൊലീസ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുന്പ് അതീവ രഹസ്യമായി പത്തനംതിട്ടയിലെത്തിയ ഉദ്യോഗസ്ഥർ പ്രതികളായ ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റം സമ്മതിച്ച മുഖ്യ ആസൂത്രകൻ ഷാഫി അടക്കമുള്ള പ്രതികളുമായി ഇന്നലെ പൊലീസ് ഇലന്തൂരിലെത്തി. തുടർന്ന് 13 മണിക്കൂറിലേറെ സമയമെടുത്താണ് കേസിലെ പ്രധാന തെളിവുകളായ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Advertising
Advertising

നാല് കുഴികളിലായി മറവു ചെയ്ത രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്ന പോസ്റ്റ് മോർട്ടത്തിനൊപ്പം ഡിഎൻഎ ഫോറൻസിക് പരിശോധനകളും നടക്കും. പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കാത്തത് പൊലീസിന് നേരിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും പത്തനംതിട്ടയിലെത്തി വിശദമായ പരിശോധന നടത്താനും ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.

ഇലന്തൂരിലേതു പോലെ സമാനമായ സംഭവങ്ങൾ കേരളത്തിലുണ്ടിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേസിൽ അന്വേഷണം തുടരുകയാണന്നും വരും ദിവസങ്ങളിലും തെളിവു ശേഖരണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News