Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
എറണാകുളം: തട്ടം വിലക്കിയവരെ ഭരിക്കുന്നത് പരമത വിദ്വേഷവും കടുത്ത വെറുപ്പുമല്ലാതെ മറ്റൊന്നുമല്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി സി.എ.മൂസാ മൗലവി. 'സ്കൂളും യൂണിഫോമും ഒക്കെ ഇവിടെ വേറെയുമില്ലെ.? അവിടെയൊന്നുമില്ലാത്ത എന്ത് നിയമമാണ് ഇവർക്ക് മാത്രമായിട്ടുള്ളത്.? അപ്പോൾ പ്രശ്നം പിടിവാശിയുടേതാണെന്ന് വ്യക്തം.' മൂസ മൗലവി പറഞ്ഞു. പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളിൽ ഇതര മതസ്ഥരായ കുട്ടികളെ കുരിശ് വരപ്പിക്കുന്നുവെന്ന് മുമ്പ് പരാതി ഉയർന്ന കാര്യവും കൂടി ചേർത്ത് വായിക്കുമ്പോൾ ചിത്രം പൂർണമാകുമെന്നും മൂസ മൗലവി പറഞ്ഞു.
തട്ടം ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞവർ സ്വയമൊന്ന് കണ്ണാടി നോക്കുന്നത് നല്ലതാണെന്നും നാട്ടിലാകെ വർഗീയ ദുർഗന്ധം പരത്തി എന്നല്ലാതെ ഇതുകൊണ്ട് ആരും ഒന്നും നേടിയിട്ടിലെന്നും മൂസ മൗലവി വ്യക്തമാക്കി. 'യഥാർത്ഥത്തിൽ നിരവധി ക്രൈസ്തവ പുരോഹിതന്മാരും വിശ്വാസികളും പൊതു സമൂഹവും ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നത് ശ്ലാഘനീയമാണ്. പ്രത്യാശ നൽകുന്ന കാര്യമാണ്. ഇതിനെതിരെ വത്തിക്കാൻ സ്ഥാനപതിക്ക് പരാതി നൽകിയതും ക്രൈസ്തവർ തന്നെയാണ്. മാനവീകതക്കും നീതിക്കും വേണ്ടി നിലകൊണ്ട അവരെല്ലാം അഭിനന്ദനമർഹിക്കുന്നു.' മൂസ മൗലവി കൂട്ടിച്ചേർത്തു.
സി.എ മൂസ മൗലവിയുടെ കുറിപ്പിന്റെ പൂർണരൂപം:
'തട്ടം വിലക്കിയവരെ ഭരിക്കുന്നത് പരമത വിദ്വേഷവും കടുത്ത വെറുപ്പുമല്ലാതെ മറ്റൊന്നുമല്ല. സ്കൂളും യൂണിഫോമും ഒക്കെ ഇവിടെ വേറെയുമില്ലെ.? അവിടെയൊന്നുമില്ലാത്ത എന്ത് നിയമമാണ് ഇവർക്ക് മാത്രമായിട്ടുള്ളത്.? അപ്പോൾ പ്രശ്നം പിടിവാശിയുടേതാണെന്ന് വ്യക്തം. ഇതര മതസ്ഥരായ കുട്ടികളെ കുരിശ് വരപ്പിക്കുന്നുവെന്ന് ഇതേ സ്കൂളിനെതിരെ മുമ്പ് പരാതി ഉയർന്ന കാര്യവും കൂടി ചേർത്ത് വായിക്കുമ്പോൾ ചിത്രം പൂർണ്ണമാകും.
ഏതായാലും തട്ടം ഭയപ്പെടുത്തുന്നതാണെന്ന് പറഞ്ഞവർ സ്വയമൊന്ന് കണ്ണാടി നോക്കുന്നത് നല്ലതാണ്. നാട്ടിലാകെ വർഗ്ഗീയ ദുർഗന്ധം പരത്തി എന്നല്ലാതെ ഇതുകൊണ്ട് ആരും ഒന്നും നേടിയില്ല. ഇതൊന്നും മതമല്ല, മദമാണ്.
യഥാർത്ഥത്തിൽ നിരവധി കൈസ്തവ പുരോഹിതന്മാരും വിശ്വാസികളും പൊതു സമൂഹവും ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നത് വളരെയേറെ പ്രത്യാശ നൽകുന്ന കാര്യമാണ്. ഇതിനെതിരെ വത്തിക്കാൻ സ്ഥാനപതിക്ക് പരാതി നൽകിയതും ക്രൈസ്തവർ തന്നെയാണ്. അവരെല്ലാം അഭിനന്ദനമർഹിക്കുന്നു. എന്തായാലും വർഗ്ഗീയ ധൃവീകരണം ആഗ്രഹിക്കുന്നവരുടെ താൽപ്പര്യങ്ങൾ ലക്ഷ്യം കാണാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.'