'റോഡിലെ കാര്യം പറയുമ്പോൾ മന്ത്രി കാടു കയറുന്നു'; റിയാസിനെതിരെ വി.ഡി സതീശൻ

അറ്റകുറ്റപ്പണി നടത്താത് കൊണ്ടാണ് റോഡുകൾ മോശമായതെന്നും ഏത് നല്ല സംവിധാനം കൊണ്ടുവന്നാലും പ്രതിപക്ഷം പിന്തുണക്കുമെന്നും വി.ഡി. സതീശൻ

Update: 2022-07-19 06:25 GMT
Advertising

തിരുവനന്തപുരം: റോഡിലെ കാര്യം പറയുമ്പോൾ മന്ത്രി കാടു കയറുന്നുവെന്നും 14 ജില്ലകളിലെയും തകർന്ന റോഡിന്റെ അവസ്ഥ മനസിലാക്കിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തര പ്രമേയത്തിന് ഞങ്ങളുടെ അടിയന്തരം നടത്തിയാലും ബിജെപിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കാര്യങ്ങൾ പറയുമ്പോൾ മന്ത്രി പ്രകോപനപരമായി സംസാരിക്കുന്നുവെന്നും വി മുരളീധരൻ തനിക്കെതിരെ പറയുന്ന കാര്യങ്ങൾ സഭയിൽ എത്തി സിപിഎം പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറുമായി ഒരു ഒത്തുതീർപ്പുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ ജൂലൈയേക്കാൾ ഇപ്പോൾ റോഡിൽ കുഴികൾ കുറവാണെന്ന് പറഞ്ഞ മന്ത്രിയോട് 2021 ലും 2022 ലും റോഡിൽ എത്ര കുഴികൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. താൻ റോഡിലെ കുഴികൾ എണ്ണിയിട്ടില്ലാത്തതിനാലാണ് ചോദ്യമെന്നും വി ഡി സതീശൻ പറഞ്ഞു.

അറ്റകുറ്റപ്പണി നടത്താത്തത്‌ കൊണ്ടാണ് റോഡുകൾ മോശമായതെന്നും ഏത് നല്ല സംവിധാനം കൊണ്ടുവന്നാലും പ്രതിപക്ഷം പിന്തുണക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രീ മൺസൂൺ വർക്ക് നടന്നില്ലെന്നും അനാവശ്യം കാലതാമസം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് അപകടങ്ങളിൽ മരണങ്ങൾ വർധിക്കുകയാണെന്നും പറഞ്ഞു.

പറവൂരിലെ റോഡ് നന്നായി നോക്കുന്ന ആളാണ് താനെന്ന പ്രതിപക്ഷ നേതാവിന്റെ നേതാവിന്റെ വാക്കിന് പെരുമ്പാവൂരിലെ റോഡ് അവിടുത്തെ എം.എൽ.എ നോക്കാത്തു കൊണ്ടാണോ മോശമായതെന്ന് മന്ത്രി റിയാസ് മറു ചോദ്യമുയർത്തി. അപകടങ്ങൾ നിത്യ സംഭവമാണെന്നും പദ്ധതികൾ പ്രഖ്യാപിച്ചാൽ പോരെന്നും അത് നടപ്പാക്കാൻ കഴിയണമെന്നും ഉപപ്രതിപക്ഷ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Opposition leader VD Satheesan criticized Public Works Minister PA Muhammad Riyas for the poor condition of the road.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News