മന്ത്രി അബ്ദുറഹ്മാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമെന്ന് വി.ഡി സതീശന്‍

'പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട' എന്ന കായിക മന്ത്രി മന്ത്രി വി. അബ്ദുറഹിമാന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരി ച്ചായിരുന്നു മ അബ്ദുറഹിമാൻ ഇക്കാര്യം പറഞ്ഞത്

Update: 2023-01-10 07:23 GMT

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Advertising

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.വി ഗോവിന്ദൻ ജനങ്ങളുടെ സാമാന്യബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. സി.പി.എമ്മിനുണ്ടായ ജീർണതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. 'പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട' എന്ന കായിക മന്ത്രി മന്ത്രി വി. അബ്ദുറഹിമാന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ചായിരുന്നു അബ്ദുറഹിമാൻ ഇക്കാര്യം പറഞ്ഞത്.

'നികുതി കുറച്ചാലും ടിക്കറ്റ് വില കുറയില്ല, സംഘാടകർ അമിത ലാഭമെടുക്കുന്നത് തടയാനാണ് നികുതി കുറയ്ക്കാത്തത്'. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിനോദനികുതി കുത്തനെ കൂട്ടിയ നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.

ജി.എസ്.ടിക്ക് പുറമേ ചുമത്തുന്ന വിനോദ നികുതിയാണു സർക്കാർ ഉയർത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാർ 12% ആയി വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ മാത്രം അധികം നൽകേണ്ടി വരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും.

ഈ മാസം 15നാണ് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. ഉച്ചയ്ക്ക് 1:30 നാണ് മത്സരം ആരംഭിക്കുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News