വിഴിഞ്ഞം സമരം; ജനങ്ങളുടെ ആശങ്ക ന്യായമെന്ന് ജോസ് കെ മാണി

ആവശ്യമെങ്കില്‍ ചർച്ചക്ക് മുൻകൈ എടുക്കാന്‍ തയ്യാറാണെന്നും ജോസ് കെ മാണി അറിയിച്ചു.

Update: 2022-08-21 11:31 GMT
Advertising

വിഴിഞ്ഞം സമരത്തെ അനുകൂലിച്ച് ജോസ് കെ മാണി എം.പി. ജനങ്ങളുടെ ആശങ്ക ന്യായമാണെന്നു പറഞ്ഞ ജോസ് കെ മാണി വിഴിഞ്ഞത്ത് തീരാശോഷണം സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ചർച്ചക്ക് മുൻകൈ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണറെ കുറ്റപ്പെടുത്താനും ജോസ് കെ മാണി മറന്നില്ല. ഭരണഘടനാ പദവികളെ വരുതിക്ക് നിർത്താനാണ് എന്‍.ഡി.എ ശ്രമമെന്നും അതിന്‍റെ ഭാഗമാണ് ഗവർണറുടെ നടപടിയെന്നും മാണി വിമര്‍ശിച്ചു.

അതേസമയം വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന തീരദേശവാസികളുടെ സമരത്തിന് കെ.സി.ബി.സിയും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്. തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരമാണെന്ന് കെ.സി.ബി.സി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി വേണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.അതേസമയം വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. നാലാം ഘട്ട സമരത്തിന്‍റെ അഞ്ചാം ദിനമായ ഇന്നലെ വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കൂട്ടത്തോടെ സമരവേദിയിൽ എത്തി.

സമരത്തിന്‍റെ ഏറ്റവും ശക്തമായ ഘട്ടത്തിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നുപോകുന്നത്. വൻ പൊലീസ് സന്നാഹവും ഭേദിച്ചാണ് പ്രതിഷേധക്കാർ തുറമുഖ പ്രദേശത്തെത്തിയത്. നിർമാണം നിർത്തിവെക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നെങ്കിലും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പകൽ പ്രതിഷേധവും, രാത്രി പ്രാർഥനയുമായി സമരവേദിയിൽ തുടരുകയാണ് മത്സ്യത്തൊഴിലാളികൾ.ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുക, മണ്ണെണ്ണ വില സംബന്ധിച്ച കാര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ നിലപാടെടുക്കുക. ഈ രണ്ട് ആവശ്യങ്ങളാണ് സർക്കാർ അംഗീകരിക്കാനുള്ളത്.




Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News