മുഹ്സിന്‍റെ വിവാഹവാര്‍ഷികത്തിന് ക്ഷണിച്ചത് വിവിധ ജില്ലകളിലെ ഗുണ്ടകളെ; പോലീസ് എത്തിയതും പലരും ഓടി രക്ഷപ്പെട്ടു

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിലായത് ഗോവയിലെ ഗുണ്ടാനേതാവായ വയനാട് കമ്പളക്കാട് സ്വദേശി മുഹ്‌സിന്റെ വിവാഹ വാര്‍ഷികത്തിനിടെ

Update: 2022-01-11 13:44 GMT
Advertising

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിലായത് ഗോവയിലെ ഗുണ്ടാനേതാവായ വയനാട് കമ്പളക്കാട് സ്വദേശി മുഹ്‌സിന്റെ വിവാഹ വാര്‍ഷികത്തിനിടെ. വിവാഹ വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ലഹരിപ്പാർട്ടിയിൽ കിർമാണി മനോജിനൊപ്പം ക്ഷണിച്ചത് വിവിധ ജില്ലകളിലെ ഗുണ്ടാനേതാക്കളെയാണ്. പൊലീസ് എത്തിയതോടെ പലരും ഓടി രക്ഷപ്പെട്ടു. കിർമാണി മനോജടക്കം 15 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വയനാട് പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിലാണ് ഇന്നലെ രാത്രി മയക്കുമരുന്ന് പാർട്ടി നടന്നത്. ഗോവ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവർത്തനങ്ങൾ നടത്തുന്ന വയനാട് കമ്പളക്കാട് സ്വദേശി മുഹ്സിന്‍റെ വിവാഹ വാർഷികാഘോഷത്തിനെന്ന പേരിലാണ് സംഘം റിസോർട്ട് ബുക്ക് ചെയ്തത്. റിസോർട്ടിലേക്ക് കേരളത്തിലെ പല ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളെ ക്ഷണിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ടി പി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയിലായത്. ടി പി വധക്കേസിലെ മുഴുവൻ പ്രതികൾക്കും സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സംരക്ഷണമുണ്ടെന്നതിന്‍റെ തെളിവാണ് സംഭവമെന്ന് കെ കെ രമ എം.എൽ.എ പ്രതികരിച്ചു.

ടി.പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി.പി. മനോജ് കുമാര്‍ (48), കമ്പളക്കാട് ചെറുവനശ്ശേരി സി.എ. മുഹ്സിന്‍ (27), മീനങ്ങാടി പടിക്കല്‍ പി.ആര്‍. അഷ്‌കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ.പി. അജ്മല്‍ (29), പാനൂര്‍ ആക്കോല്‍ മീത്തല്‍ എ.എം. സുധേഷ് (43)കമ്പളക്കാട് കളംപറമ്പില്‍ കെ.എം. ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും ഒരാള്‍ക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത് എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News