കേരളീയം പരിപാടിയിലെ ആദിവാസി പ്രദർശനം: സർക്കാരിൻ്റെ വംശീയ മുൻവിധി വെളിവാക്കിയ നടപടി- വെൽഫെയർ പാർട്ടി

''ജനാധിപത്യ കേരളത്തിന്റെ ഭരണകൂടങ്ങൾ ആദിവാസി സമൂഹത്തോട് കാണിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ അനീതികളുടെ ചരിത്രം മുന്നിലുണ്ട്. ആ ചരിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ ആദിവാസിസമൂഹം തീരുമാനിച്ചാൽ സർക്കാരിന് പിന്നെ മുഖമുയർത്താൻ കഴിയില്ല.''

Update: 2023-11-06 15:59 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കനകക്കുന്നിലെ കേരളീയം പരിപാടിയിൽ ആദിവാസി സ്ത്രീ പുരുഷന്മാരെ ഷോ-പീസുകളായി പ്രദർശിപ്പിച്ച നടപടി തികഞ്ഞ വംശീയതയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഇതു സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു. പ്രദർശനം പിൻവലിച്ച് കേരളത്തോട് മാപ്പുപറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യരുടെ അന്തസിനും ആത്മാഭിമാനത്തിനും വിലകൽപ്പിക്കാത്ത ഹീനകൃത്യമാണ് കനകക്കുന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. വിവിധ ജനസമൂഹങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങൾ അടയാളപ്പെടുത്താൻ കൂടുതൽ മാന്യവും ആദരപൂർവകവുമായ ആവിഷ്കാരങ്ങളായിരുന്നു സർക്കാർ സ്വീകരിക്കേണ്ടിയിരുന്നത്. കേരളത്തിലെ വേറെ ഏതെങ്കിലും ഒരു ജനത ഇപ്രകാരം അവഹേളിക്കപ്പെടുമെന്നു തോന്നുന്നില്ലെന്നും റസാഖ് പാലേരി അഭിപ്രായപ്പെട്ടു.

ജനാധിപത്യ കേരളത്തിന്റെ ഭരണകൂടങ്ങൾ ആദിവാസി സമൂഹത്തോട് കാണിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ അനീതികളുടെ ചരിത്രം നമുക്ക് മുന്നിലുണ്ട്. ആ ചരിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ ആദിവാസിസമൂഹം തീരുമാനിച്ചാൽ സർക്കാരിന് പിന്നെ മുഖമുയർത്താൻ കഴിയില്ല എന്നോർക്കണം. ആദിവാസികളുടെ ഭൂമിപ്രശ്നത്തെ അഭിമുഖീകരിക്കാൻ തയാറാകാത്ത ഭരണകൂടം അവരെ പ്രദർശിപ്പിച്ച് മേനിനടിക്കുന്നത് അല്പത്തവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary: Govt's racial bias exposed in Adivasi show at Keraleeyam event: Welfare Party Kerala state president Razak Paleri

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News