Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയുന്നത് വരെ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി പി.രാജീവ്. പൂര്‍ണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും മന്ത്രി പ്രതികരിച്ചു. കേസില്‍ അതിജീവിതയ്ക്ക് ഒപ്പമാണ് സര്‍ക്കാര്‍ ഇതുവരെ നിലകൊണ്ടതെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.
'സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നത്. പൂര്‍ണമായും നിലകൊള്ളുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ എക്കാലവും നടത്തിയിട്ടുള്ളത്. സുപ്രിംകോടതിയിലുള്‍പ്പെടെ പരിചയസമ്പത്തുള്ള പ്രമുഖ അഭിഭാഷകരായിരുന്നു വാദിച്ചത്. പൂര്‍ണമായ വിധി വരട്ടെ.' മന്ത്രി പി.രാജീവ് പറഞ്ഞു.
'വിധിന്യായം വിശദമായി പരിശോധിക്കും. പോരായ്മ സംഭവിക്കേണ്ട അന്വേഷണമല്ല നടന്നത്. അഞ്ച് വാള്യങ്ങളായിട്ടുള്ള വാദം തന്നെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു'. അതിന് അനുസൃതമായിട്ടുള്ള വിധിയല്ല വന്നതെന്നും കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും മന്ത്രി പി.രാജീവ് കൂട്ടിച്ചേര്‍ത്തു.
കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. എട്ടാം പ്രതിയായ ദിലീപടക്കം നാല് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധിച്ചത്.