ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

76 വയസായിരുന്നു

Update: 2025-03-13 10:06 GMT
Editor : Jaisy Thomas | By : Web Desk

കോട്ടയം: പ്രമുഖ ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെ 11.20 നു കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കേരളത്തിലെ ദലിത് രാഷ്ട്രീയത്തിന്‍റെ മുഖമായിരുന്ന കൊച്ച് എപ്പോഴും ദലിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നു.

 1949 ഫെബ്രുവരി 2 ന്  കോട്ടയം ജില്ലയിലെ കല്ലറയിലാണ് കെ.കെ. കൊച്ച് ജനിച്ചത്. കല്ലറ എൻ. എസ്.എസ്. ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കെ 16 ദിവസം ജയിൽശിക്ഷയനുഭവിച്ചു. 1971-ൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് കോളജ് വിദ്യാർഥികൾക്കുവേണ്ടി നടത്തിയ സാഹിത്യമത്സരത്തിൽ നാടകരചനയ്ക്കു രണ്ടാം സമ്മാനം ലഭിച്ചു.

Advertising
Advertising

അടിയന്തരാവസ്ഥയെത്തുടർന്ന് ആറുമാസക്കാലം ഒളിവിലായി. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശസമിതി എന്നീ സംഘടനകൾ രൂപീകരിക്കാൻ നേതൃത്വം നല്‍കി. 1986-ൽ 'സീഡിയൻ' എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയൻ വാരികയുടെ പത്രാധിപരുമായിരുന്നു. 1977-ൽ കെ.എസ്.ആർ.ടി.സി.യിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച് 2001-ൽ സീനിയർ അസിസ്റ്റൻ്റായി റിട്ടയർ ചെയ്തു.

ആനുകാലികങ്ങളിലും ടിവി ചാനൽ ചർച്ചകളിലും ദലിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു. 'ദലിതൻ' എന്ന അദ്ദേഹത്തിന്റെ ആത്മകഥക്ക് ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. അംബേദ്‌കർ: ജീവിതവും ദൗത്യവും (എഡിറ്റർ), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് പ്രധാന കൃതികൾ. 2021ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിനർഹനായിട്ടുണ്ട്. വചനം ബുക്സ് സാഹിത്യകാരനായ നാരായന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ്, വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News