മലയാളവും തമിഴും സഹോദര ഭാഷകള്‍ - പെരുമാള്‍ മുരുകന്‍

ഭാഷ കണ്ടുപിടിക്കുന്നതിനുമുമ്പ് മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയുമാണ് മനുഷ്യന്‍ ആശയവിനിമയം നടത്തിയിരുന്നത്. ഭാഷയുടെ കണ്ടുപിടിത്തമായിരുന്നു മാനവരാശിയുടെ വളര്‍ച്ചയ്ക്ക് നിദാനം.

Update: 2023-11-04 07:48 GMT

മലയാളവും തമിഴും സഹോദര ഭാഷകളാണെന്ന് പെരുമാള്‍ മുരുകന്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യവും വായനയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ആനന്ദം നല്‍കുന്നു. ഒരേ സ്ഥലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഒരുമിച്ച് കാണാന്‍ കഴിയുന്നത് മഹത്തരമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

ഭാഷയുടെ കണ്ടുപിടിത്തമായിരുന്നു മാനവരാശിയുടെ വളര്‍ച്ചയ്ക്ക് നിദാനം. ഭാഷ കണ്ടുപിടിക്കുന്നതിനുമുമ്പ് മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയുമാണ് മനുഷ്യന്‍ ആശയവിനിമയം നടത്തിയിരുന്നത്. സംസാരഭാഷ കടന്നുവന്നതോടെയാണ് മനുഷ്യന്റെ അറിവ് വളര്‍ന്നുതുടങ്ങിയത്. ഭാഷയിലൂടെയാണ് നാം ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഭാഷയില്ലെങ്കില്‍ ചിന്തയില്ലെന്നാണ് അതിനര്‍ത്ഥം.

Advertising
Advertising

മനുഷ്യന്റെ കണ്ടെത്തലുകള്‍ കയ്യെഴുത്തിലൂടെ വരും തലമുറയ്ക്കായി മാറ്റിവച്ചതാണ് മനുഷ്യരാശിയുടെ മുന്നേറ്റത്തിന് കാരണമായത്. ആദ്യ കാലത്ത് എഴുതപ്പെട്ടിരുന്ന താളിയോല ഗ്രന്ഥങ്ങള്‍ എല്ലാവരിലും എത്തിയിരുന്നില്ല. അച്ചടിയുടെ കണ്ടെത്തലോടെയാണ് പുസ്തകങ്ങള്‍ യഥേഷ്ടം വായനക്കാരിലേക്കെത്തിയത്. ഇപ്പോള്‍ ഇ-ബുക്കുകളും വായനക്കാരിലേക്കെത്തി തുടങ്ങിയിരിക്കുന്നു. ഇന്നുള്ള പുസ്തക രൂപങ്ങള്‍ വരുംകാലങ്ങളില്‍ ഉണ്ടാകുമോയെന്നത് ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്. വായനക്കാരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ടെന്നത് ശരിയല്ല. വിദ്യാഭ്യാസ പുരോഗതി, പുസ്തകമേള, ഓണ്‍ലൈന്‍ പുസ്തങ്ങളുടെ ലഭ്യത എന്നിവയിലൂടെ വായനക്കാരുടെ എണ്ണത്തില്‍ വര്‍ധനവാണുണ്ടായിട്ടുള്ളതെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ പുരോഗതിയില്‍ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News