‘ജയ് ഭീം, അല്ലാഹു അക്ബര്‍’ മുഴക്കി ഉവെെസിയുടെ സത്യപ്രതിജ്ഞ
ബി.ജെ.പിയുമായി കടുത്ത പോരിലുള്ള മമതാ ബാനർജിയുടെ ബംഗാളിൽ നിന്നുള്ള ബി.ജെ.പി എം.പിമാർക്കാണ് ഇത്തരത്തിൽ വലിയ സ്വീകരണം ലഭിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങ് തന്റെ രാഷ്ട്രീയ പ്രഖ്യാപന വേദിയാക്കി എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവെെസി. ദെെവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഉവെെസി, ‘ജയ് ഭീം, ജയ് മീം, അല്ലാഹു അക്ബർ, ജയ് ഹിന്ദ്’ എന്ന വാക്കുകളോടെയായിരുന്നു പ്രതിജ്ഞ അവസാനിപ്പിച്ചത്.
സത്യവാചകം ചൊല്ലാനായി നടുക്കളത്തിലേക്ക് ഇറങ്ങിയ ഉവെെസിയെ ചില സഭാംഗങ്ങൾ എതിരേറ്റത് ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു. ഇതിന് പുറമെ ‘വന്ദേ മാതരം, ഭാരത് മാതാ കീ ജയ്’ വിളികളും സഭയിൽ ഉയർന്നു. തന്നെ കാണുന്ന നേരമെങ്കിലും ഇക്കൂട്ടർ ഇതൊക്കെയും ഓർക്കുന്നുണ്ടല്ലോ എന്നാണ് ഉവെെസി ഇതിനോട് പ്രതികരിച്ചത്. ഇക്കൂട്ടര്‍ രാജ്യത്തിന്റെ ഭരണഘടനയും, മുസഫർപൂരിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളേയും കൂടി ഇതുപോലെ ഓർത്തിരുന്നെങ്കിൽ എന്ന് താനാഗ്രഹിക്കുന്നതായും ഉവെെസി പറഞ്ഞു.
ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നിരുന്നു. ബി.ജെ.പിയുമായി കടുത്ത പോരിലുള്ള മമതാ ബാനർജിയുടെ ബംഗാളിൽ നിന്നുള്ള ബി.ജെ.പി എം.പിമാർക്കാണ് വലിയ സ്വീകരണം ഇത്തരത്തിൽ ലഭിച്ചത്. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെ ചില പ്രത്യേക വിഭാഗക്കാര്‍ക്ക് നേരിയുള്ള ജയ് ശ്രീറാം വിളികൾ അംഗീകരിക്കാനാവില്ലെന്നും, നിർബന്ധമുള്ളവർക്ക് പുറത്ത് ക്ഷേത്രങ്ങൾ ഇതിനായുണ്ടെന്നും അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എം.പി നവനീത് റാണ പ്രതികരിച്ചു.