കോവിഡ്; 24 മണിക്കൂറില്‍ 38 മരണമെന്ന് ആരോഗ്യമന്ത്രാലയം

ലോക്ക് ഡൗണിൻ്റെ രണ്ടാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി രോഗവ്യാപനം പരമാവധി തടയാനാണ് സർക്കാർ ശ്രമിക്കുന്നത്

Update: 2020-04-15 09:47 GMT
Advertising

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 38 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. 1074 പേര്‍ക്ക് പുതുതായി ഇന്ന് രോഗം സ്ഥിരീകരിച്ചു. 384 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. മേഘാലയയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭ യോഗം വൈകിട്ട് ചേരും.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38 മരണവും 1074 പേർക്ക് രോഗവും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൂന്ന് ദിവസത്തിനിടെ 3000 പേർക്കാണ് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. മേഘാലയയിൽ 69 വയസുള്ള ഡോക്ടറുടെ മരണം ഇന്ന് സ്ഥിരീകരിച്ചു.

ഗുജറാത്തിൽ അഹമ്മദാബാദിലും സൂറത്തിലുമായി 2 മരണവും 56 പേർക്ക് രോഗവും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്ന് കോവിഡ് പരിശോധനക്ക് വിധേയനാവും. കോവിഡ് 19 സ്ഥിരീകരിച്ച എം.എല്‍.എയുമായി കൂടികാഴ്ച്ച നടത്തിയ സാഹചര്യത്തിലാണ് പരിശോധന. കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഖെദാവാലയുമായി ആറു മണിക്കൂറോളം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൂടികാഴ്ച നടത്തിയിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ മാത്രം ഇതുവരെ 411 കേസുകളും 37 മരണവും റിപ്പോർട്ടു ചെയ്തു. രാജസ്ഥാനിൽ 29 കേസ് കൂടി സ്ഥിരീകരിച്ചതോടെ രോഗ സംഖ്യ ആയിരം കടന്നു. ഡൽഹിയിലെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. കിർക്കി ഗ്രാമത്തിനെ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.

വൈകിട്ട് 5.30 ന് പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രി സഭ യോഗം ചേരും. കോവിഡ് പ്രതിരോധ പാക്കേജുകളുടെ ചർച്ചയും യോഗത്തിൽ നടക്കും. കോവിഡ് രോഗികളെ പരിശോധിക്കുന്നുവെന്ന് ആരോപിച്ച് ഡൽഹി ലോക് നായക് ആശുപത്രിയിലെ ഡോക്ടറെ രോഗികൾ കൈയ്യേറ്റം ചെയ്തു.

രാജ്യത്ത് ഇതുവരെ 1306 പേർക്ക് രോഗം ഭേദമായെന്നന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ലോക്ക് ഡൗണിൻ്റെ രണ്ടാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി രോഗവ്യാപനം പരമാവധി തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.

Tags:    

Similar News