കോവിഡ്: ഒമാനിലെ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് TC വാങ്ങിയത് മൂവായിരത്തിലധികം പേര്‍
വന്ദേഭാരത് മിഷൻ തുടങ്ങിയ മെയ് മുതൽ സെപ്റ്റംബർ അവസാനം വരെ 85000ത്തിലധികം ഇന്ത്യക്കാരാണ് ഒമാനിൽ നിന്ന് മടങ്ങിയത്.
കോവിഡ് പശ്ചാത്തലത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് ടി.സി വാങ്ങിയത് മൂവായിരത്തിലധികം വിദ്യാർഥികൾ. മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്നും മറ്റും കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങിയതാണ് പ്രധാന കാരണം.
വന്ദേഭാരത് മിഷൻ തുടങ്ങിയ മെയ് മുതൽ സെപ്റ്റംബർ അവസാനം വരെ 85000ത്തിലധികം ഇന്ത്യക്കാരാണ് ഒമാനിൽ നിന്ന് മടങ്ങിയത്. ഈ എണ്ണവുമായി താരതമ്യപ്പെടുത്തുേമ്പാൾ കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് കുറഞ്ഞ തോതിലാണ്. 21 ഇന്ത്യൻ സ്കൂളുകളിലായി ഏകദേശം 46000ത്തോളം വിദ്യാർഥികളാണ് പഠിക്കുന്നത്.
ടി.സി വാങ്ങിയവരിൽ 400ലധികം പേർ സുഹാർ ഇന്ത്യൻ സ്കൂളിൽ നിന്നാണ്. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നിന്ന് 350ലധികം ടി.സികളും സലാലയിൽ നിന്ന് മുന്നൂറിലധികം ടി.സികളും നൽകി. മൊത്തം കണക്കെടുക്കുേമ്പാൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തിന്റെ മാത്രം കുറവാണ് ഉള്ളത്.
ഇന്ത്യൻ സ്കൂളുകളിൽ ഇപ്പോൾ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. അതിനാൽ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാൻ സാധിക്കുന്നുണ്ട്.