ഒമാന്‍ മാതൃകയില്‍ മറ്റ് രാജ്യങ്ങളും അതിസമ്പന്നര്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തിയേക്കും

കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇക്കാര്യം പരിഗണിക്കുന്നത്.

Update: 2020-11-08 02:34 GMT
Advertising

അതിസമ്പന്നർക്ക് മേൽ 2022ഓടെ ആദായ നികുതി ഏർപ്പെടുത്താനുള്ള ഒമാൻ തീരുമാനം മറ്റ് ഗൾഫ് രാജ്യങ്ങളും നടപ്പാക്കാൻ സാധ്യത. കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇക്കാര്യം പരിഗണിക്കുന്നത്. സാധാരണക്കാർക്ക് മേൽ ആദായ നികുതി എന്ന നിർദേശം നേരത്തെ തന്നെ ഗൾഫ് രാജ്യങ്ങൾ തള്ളിയതാണ്.

ഉയർന്ന വരുമാനക്കാരിൽ നിന്ന് 2022 ആദ്യം മുതൽ നികുതി ചുമത്താനുള്ള പദ്ധതി കഴിഞ്ഞ ദിവസമാണ് ഒമാൻ പ്രഖ്യാപിച്ചത്. എണ്ണവിലയിൽ കുറവും കോവിഡ് മഹാമാരിയും നിമിത്തം വർധിച്ച ബജറ്റ് കമ്മി നികത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി ഒമാൻ മാറും.

കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളും ബദൽ വരുമാന മാർഗം എന്ന നിലക്ക് ആദായ നികുതി സജീവ ചർച്ച ചെയ്തു വരുന്നതായാണ് റിപ്പോർട്ട്. യു.എ.ഇ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലാണ് മൂല്യവർധിത നികുതി സംവിധാനം ഉള്ളത്. 2021 ഏപ്രിൽ മുതൽ ഒമാനിൽ വാറ്റ് സംവിധാനം നടപ്പാക്കും. മൂല്യവർധിത നികുതി 15 ശതമാനമായാണ് സൗദിയിൽ ഉയർത്തിയത്. എന്നാൽ നിലവിൽ വാറ്റ് അഞ്ച് ശതമാനത്തിൽ ഉയർത്തുന്ന കാര്യം പണിഗണനയിൽ ഇല്ലെന്നാണ് യു.എ.ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചത്.

കടുത്ത സാമ്പത്തിക തിരിച്ചടികൾക്കിടയിൽ ഉയർന്ന വരുമാനക്കാരിൽ നിന്ന് നിശ്ചിത ശതമാനം ആദായ നികുതി പിരിക്കുക എന്നത് മിക്ക ഗൾഫ് രാജ്യങ്ങളും ഭാവിയിൽ പരിഗണിച്ചു കൂടായ്കയില്ലെന്ന് പുതിയ സാമ്പത്തിക പഠനങ്ങളും വ്യക്തമാക്കുന്നു. ഐ.എം.എഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളും ഈ നിർദേശം നേരത്തെ മുന്നോട്ടു വെച്ചതാണ്.

Full View
Tags:    

Similar News