യു.എസ് ഓപ്പൺ ടെന്നീസിൽ നിന്ന് നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി
പ്രീക്വാർട്ടർ മത്സരത്തിനിടെ ഒരു ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ചതിന് തുടർന്നാണ് ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കിയത്
ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി. പ്രീക്വാർട്ടർ മത്സരത്തിനിടെ ഒരു ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ചതിന് തുടർന്നാണ് ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കിയത്.
സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്‌ക്കെതിരെ 5-6ന് പിന്നിട്ട് നിൽക്കവെയാണ് സംഭവം നടന്നത്. സെര്‍വ് നഷ്ടപ്പെട്ട ജോക്കോവിച്ച് കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്‍ റഫറിയുടെ കഴുത്തില്‍ തട്ടിയത്. പന്ത് തട്ടിയതിന്റെ ആഘാതത്തിൽ വനിതാ ജഡ്ജി നിലത്തു വീണു. ഇതിനിടെ വനിതാ ജഡ്ജിക്ക് സമീപമെത്തി ജോക്കോവിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടു പിന്നാലെ ടൂർണമെന്റ് റഫറിയുമായി ലൈൻ ജഡ്ജി ചർച്ച നടത്തി പാബ്ലോയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
സംഭവത്തില്‍ ഖേദമുണ്ടെന്നും, മനപ്പൂര്‍വ്വമായിരുന്നില്ല എന്നും ജോക്കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ‘അവര്‍ക്ക് ഉണ്ടായ വേദനയില്‍ ഞാന്‍ മാപ്പ് രേഖപ്പെടുത്തുന്നു. മനപ്പൂര്‍വ്വമല്ലായിരുന്നു. പക്ഷെ തെറ്റായിപ്പോയി. സംഭവത്തില്‍ ഞാന്‍ ഏറെ ദുഖിതനാണ്.’ ജോക്കോവിച്ചിന്റെ കുറിപ്പില്‍ പറയുന്നു.