'കോഹ്‌ലി കളിക്കുന്നത് ഓറഞ്ച് ക്യാപിന് വേണ്ടി'; ടീം ജയിച്ചിട്ടും താരത്തിന് വിമർശനം

കൂറ്റനടിക്ക് ശ്രമിച്ച് കോഹ്‌ലി മടങ്ങുമ്പോൾ 15ാം ഓവറിൽ 140 എന്ന നിലയിലായിരുന്നു ടീം.

Update: 2024-04-25 19:08 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഹൈദരാബാദ്: സീസണിലെ രണ്ടാം ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തിരിച്ചുവരവ് നടത്തുമ്പോഴും മുൻ നായകൻ വിരാട് കോഹ്‌ലിക്ക് വിമർശനം. താരത്തിന്റെ ബാറ്റിങ് മെല്ലെപോക്കാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. ബെംഗളൂരുവിനായി 43 പന്തിൽ 51 റൺസാണ് വിരാട് നേടിയത്. പവർപ്ലെയിൽ തകർത്തടിച്ചെങ്കിലും പിന്നീട് റൺകണ്ടെത്താൻ പാടുപെട്ടു. ആദ്യ 11 പന്തിൽ 23 റൺസ് നേടിയ താരത്തിന് പിന്നീട് നേരിട്ട 31 പന്തിൽ 28 റൺസ് മാത്രമാണ് സ്‌കോർ ചെയ്യാനായത്. അവസാനം കളിച്ച 25 പന്തുകളിൽ ഒരു ബൗണ്ടറിപോലും നേടാനായില്ല. മറുവശത്ത് രജത് പടിദാർ 20 പന്തിൽ 50 റൺസുമായി തകർത്തടിച്ചതോടെയാണ് സ്‌കോറിംഗ് വേഗമുയർത്താനായത്.

കൂറ്റനടിക്ക് ശ്രമിച്ച് കോഹ്‌ലി മടങ്ങുമ്പോൾ 15ാം ഓവറിൽ 140 എന്ന നിലയിലായിരുന്നു ടീം. എന്നാൽ അവസാന ഓവറിൽ കാമറൂൺ ഗ്രീനും ദിനേശ് കാർത്തികും സ്വപ്‌നിൽ സിങും ചേർന്ന് ടീമിനെ 200 കടത്തി. നേരത്തെയും കോഹ്ലിയുടെ സ്ലോ ബാറ്റിങ് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഓറഞ്ച് ക്യാപിന് വേണ്ടിയാണ് കോഹ്‌ലി കളിക്കുന്നതെന്നാണ് പ്രധാന വിമർശനം. നിലവിൽ മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമായി ഒൻപത് ഇന്നിങ്‌സിൽ നിന്നായി 430 റൺസുമായി റൺവേട്ടക്കാരിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനാണ് ഒന്നാമത്. 145 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം, മറുവശത്ത് അടിച്ചുതകർക്കുമ്പോൾ കോഹ്ലി ആംഗർ റോളിലേക്ക് മാറുന്നതാണെന്നും സ്‌കോറിംഗ് ഉയർത്തേണ്ട സമയത്ത് കൃത്യമായി അതുചെയ്യാറുണ്ടെന്നുമുള്ള മറുവാദമുയർത്തിയാണ് ആരാധകർ പ്രതിരോധിക്കുന്നത്. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ കോഹ്ലിയുടെ ഈ സ്ലോബാറ്റിങ് ടീമിന് ബാധ്യതയാകുമെന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. താരത്തിന്റെ സ്ലോ ബാറ്റിങിനെ വിമർശിച്ച് സുനിൽ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ടീം ഇത്തരമൊരു ഇന്നിങ്‌സല്ല പ്രതീക്ഷിക്കുന്നതെന്നായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം.  സ്വന്തം തട്ടകമായ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ ബെംഗളൂരുവിനെതിരെ 35 റൺസിനാണ് ഹൈദരാബാദ് തോൽവി വഴങ്ങിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News