തമിഴ് ഭാഷയും സംസ്കാരവും അമൂല്യമെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കൾ തമിഴ്നാട്ടിൽ
ബി.ജെ.പി ദേശീയാധ്യക്ഷനും പൊങ്കൽ ആഘോഷത്തിനായി ഇന്ന് തമിഴ്നാട് സന്ദർശിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട് സന്ദർശിച്ച് രാഹുൽ ഗാന്ധി. തമിഴ്നാട് ആവണിയാപുരം സന്ദർശിച്ച് പൊങ്കൽ ആഘോഷത്തിൽ പങ്കുകൊണ്ട അദ്ദേഹം, ശേഷം ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകനും അഭിനേതാവുമായ ഉദയനിധിക്കൊപ്പം ജെല്ലിക്കെട്ട് കാണാൻ മധുരയിലെത്തി.
''നമ്മ ഊരു പൊങ്കൽ വിഴ'' എന്ന പേരിൽ തമിഴ്നാട് ബി.ജെ.പി ഘടകം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ ഭാഗമായതിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിരവധി വിമർശനങ്ങൾ നേരിടുകയുണ്ടായി. ഇതേ ദിവസമാണ് രാഹുൽ ഗാന്ധി തമിഴ്നാട് സന്ദർശിക്കുന്നത്. തമിഴ് സംസ്കാരിക പരിപാടികൾ നേരിട്ട് അനുഭവിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
''തമിഴ് സംസ്കാരവും ചരിത്രവും നേരിട്ട് കാണാൻ സാധിച്ചത് വളരെ നല്ല അനുഭവമായിരുന്നു. ജെല്ലിക്കെട്ട് വളരെ വ്യവസ്ഥാപിതമായാണ് സംഘടിപ്പിക്കുന്നത് എന്നത് ഏറെ സന്തോഷം നൽകി. കാളകളും കാണികളും വളരെ സുരക്ഷിതമായിരിക്കാനുള്ള എല്ലാ നടപടികളും സംഘാടകർ കൈക്കൊള്ളുന്നുണ്ട്. മധുരയിൽ ജെല്ലിക്കെട്ട് കണ്ടതിന് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു.
'തമിഴ് നാടിന് രാഹുലിന്റെ വണക്കം', 'രാഹുലിന് തമിഴ് നാടിൻറെ വണക്കം' എന്ന ടാഗുകളോടെ നിരവധിപേരാണ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്.