'ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പിന്മാറ്റം വധശ്രമക്കുറ്റം ചുമത്തിയതിന് പിന്നാലെ'; ആരോപണവുമായി കോണ്‍ഗ്രസ്

കേസിന്റെ പേരിൽ സമ്മർദത്തിലാക്കിയാണ് ബി.ജെ.പി പത്രിക പിൻവലിപ്പിച്ചതെന്നും കോണ്‍ഗ്രസ്

Update: 2024-05-01 15:58 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശപത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നത് വധശ്രമ കുറ്റം ചുമത്തിയതിന് പിന്നാലെയെന്ന് റിപ്പോർട്ട്. 17 വർഷം മുൻപത്തെ കേസിൽ നടപടിയുണ്ടായതോടെയാണ് അക്ഷയ് കാന്തി ബാം മറുകണ്ടം ചാടിയത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അക്ഷയ് കാന്തിബാമിനെതിരെ വധശ്രമം കൂടി ചുമത്തിയത്. കഴിഞ്ഞ മാസം 24 ന് ഇൻഡോർ സെഷൻസ് കോടതിയാണ് ബാമിനെതിരെ കുറ്റം ചുമത്താൻ നിർദേശം നൽകിയത്. നേരത്തെ 61 തവണ പരിഗണിച്ച കേസിൽ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നതിനിടെയായിരുന്നു കോടതി ഇടപെടൽ.

അക്ഷയും അച്ഛനുമടങ്ങിയ സംഘം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി തൊഴിലാളികളെ മർദിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.അതിക്രമിച്ച് കടന്ന് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു ആദ്യം അക്ഷയ് കാന്തി ബാമിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഏപ്രിൽ 23ന് നാമനിർദേശപത്രിക നൽകിയതോടെയാണ് അക്ഷയ്ക്കെതിരെ വധശ്രമം കൂടി ചുമത്തിയത്.

നടപടി വന്ന് അഞ്ച് ദിവസം കഴിയുന്നതിനിടെ പത്രിക പിൻവലിച്ച് അക്ഷയ് ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തു. സ്ഥാനാർഥിയെ കേസിന്റെ പേരിൽ സമ്മർദത്തിലാക്കിയാണ് ബി.ജെ.പി പത്രിക പിൻവലിപ്പിച്ചതെന്നാരോപണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News