യോഗ സ്ഥലത്തേക്കാള്‍ കൂടുതല്‍ ജനങ്ങളെത്തുന്നത് ഹെലികോപ്റ്റര്‍ കാണാന്‍, ഒഡീഷയില്‍ ജനസമ്മതി ഇടിഞ്ഞ് ബി.ജെ.പി
ഒഡീഷയിൽ കാടിളക്കി പ്രചാരണമാണ് ബി.ജെ.പിയുടേത്. പക്ഷേ അത് നഗരങ്ങളിലാണെന്ന് മാത്രം...
ഒഡീഷയിൽ കാടിളക്കി പ്രചാരണമാണ് ബി.ജെ.പിയുടേത്. പക്ഷേ, അത് നഗരങ്ങളിലാണെന്ന് മാത്രം. ഗ്രാമങ്ങളിൽ ഹെലികോപ്റ്ററും അതിൽ വന്നിറങ്ങുന്ന ഡൽഹി നേതാക്കളെയും കാണാനാണ് ജനങ്ങൾ തടിച്ചുകൂടുന്നത്.
ഒഡീഷ പുരിയിലെ ശുകല എന്ന കുഗ്രാമത്തില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയിലെ പ്രധാനതാരം കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഒഡീഷ ക്കാരനാണെങ്കിലും മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം. “മോദി വരണ്ടേ?,ഇവിടെ മോദി വരണ്ടേ?,വികസനം വരണ്ടേ?" ഇതോടെ തീർന്നു, ബി.ജെ.പിയുടെ നേതൃനിര പ്രസംഗം.
യു പിയിൽ നിന്ന് മുതിർന്ന നേതാവ് കൽരാജ് മിശ്രയെ ഒക്കെ ഇറക്കുമതി ചെയ്തിട്ടുണ്ടെങ്കിലും ആളുകളിൽ ആവേശം ഉണ്ടാക്കാനാവുന്നില്ല. പരിപാടി തീരുംമുമ്പേ മന്ത്രി പ്രധാൻ ഇറങ്ങി. യോഗസ്ഥലത്തേക്കാൾ കൂടുതൽ ആളുകൾ ഹെലിപ്പാഡിനടുത്തായിരുന്നു. ഒഡീഷയിലെ ഗ്രാമങ്ങളിൽ ബിജെ.പി നേരിടുന്ന പ്രതിസന്ധിയുടെ നേർച്ചിത്രമാണിത്.