ജനക്കൂട്ടത്തിന് നേരെ സൈന്യം ബോംബിട്ടു; മ്യാന്മറിൽ കുട്ടികളടക്കം 110 പേർ കൊല്ലപ്പെട്ടു

2021 ന് ശേഷം പട്ടാള ഭരണകൂടത്തിന്റെ ആക്രമണത്തിൽ 3,000-ത്തിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്

Update: 2023-04-12 10:05 GMT
Editor : Lissy P | By : Web Desk
Advertising

ബാങ്കോക്ക്: വിമതർക്ക് നേരെ മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 110 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു ഗ്രാമത്തിലാണ് സൈന്യം വിമതർ ഒത്തുകൂടിയ ചടങ്ങിലേക്ക് ബോംബ് വർഷിച്ചതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

സർക്കാർ വിരുദ്ധ പ്രാദേശിക പാർട്ടിയുടെ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് നാട്ടുകാർ സ്ഥലത്ത് ഒത്തുകൂടിയത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഈ ആൾക്കൂട്ടത്തിന് നേരെ യുദ്ധവിമാനം ബോംബ് വർഷിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നുണ്ട്. ആക്രമണത്തിൽ മരിച്ചവരിൽ 30 കുട്ടികളെങ്കിലും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.. 

2021 ലാണ് മ്യാൻമറിൽ  ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര യുദ്ധവും രൂക്ഷമായി. പട്ടാള ഭരണത്തിനെതിരെ കടുത്ത ചെറുത്തുനിൽപ്പ് നടക്കുന്ന സാഗയിങ് മേഖലയിലെ ഒരു ഗ്രാമത്തിലാണ് അക്രമണം നടന്നിരിക്കുന്നത്. 

ഭരണത്തിനെതിരായ സായുധ പോരാട്ടത്തെ നേരിടാൻ സൈന്യം വ്യോമാക്രമണങ്ങൾ രൂക്ഷമാക്കിയിരിക്കുകയാണ്. 2021 ന് ശേഷം 3,000-ത്തിലധികം സാധാരണക്കാർ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് റിപ്പോർട്ടുകൾ. സാഗയിങിലെ വ്യോമാക്രമണത്തിന്റെ വാർത്ത ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.യു.എൻ സെക്രട്ടറി ജനറൽ അൻോറണിയോ ഗുട്ടെറസും ആക്രമണത്തെ ശക്തമായി അപലപിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News