2024ൽ ലേകത്ത് 4.9 മില്യൺ (49 ലക്ഷം) കുട്ടികൾ അഞ്ച് വയസ്സ് തികയുന്നതിന് മുൻപ് മരണപ്പെട്ടിട്ടുള്ളതായി പഠനം. ദി ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (The British Medical Journal) പ്രസിദ്ധീകരിച്ച അഞ്ച് ഗവേഷണ പ്രബന്ധങ്ങളുടെ പരമ്പരയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിൽ 2.3 മില്യൺ (23 ലക്ഷം) നവജാതശിശുക്കളുടെ മരണങ്ങളും ഉൾപ്പെടുന്നു.
വിവരങ്ങളുടെ ലഭ്യതക്കുറവും ഗുണനിലവാരമില്ലായ്മയും കാരണം കൃത്യമായ കണക്കുകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, സബ്-സഹാറൻ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ് മരണനിരക്ക് ഏറ്റവും കൂടുതലായി കണ്ടെത്തിയത്. നവജാതശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കിടയിലെ തടയാവുന്ന മരണങ്ങൾ കുറയ്ക്കുന്നതിലുള്ള ആഗോള പുരോഗതി 2015-ന് ശേഷം ഗണ്യമായി കുറഞ്ഞതായി ഇറ്റലിയിലെ യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) ഓഫീസ് ഓഫ് സ്ട്രാറ്റജി ആൻഡ് എവിഡൻസ്-ഇന്നസെന്റിയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഗവേഷകർ പറഞ്ഞു.
2000-15 കാലയളവിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.9 ശതമാനം കുറഞ്ഞിരുന്ന സ്ഥാനത്ത്, 2015-24 കാലയളവിൽ ഈ കുറവിന്റെ നിരക്ക് വെറും 1.5 ശതമാനം മാത്രമായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.
പ്രസവത്തെത്തുടർന്നുള്ള (Pre-term birth) സങ്കീർണതകളും ന്യൂമോണിയയുമാണ് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണങ്ങളായി കണ്ടെത്തിയത്. 2030ഓടെ 1,000 സജീവ ജനനങ്ങൾക്ക് ഇരുപത്തി അഞ്ചോ അതിൽ താഴെയോ മരണങ്ങളായി നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള, സുസ്ഥിര വികസന ലക്ഷ്യം (Sustainable Development Goal) ഏകദേശം 134 രാജ്യങ്ങൾ ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
വിലയിരുത്തൽ അനുസരിച്ച്, ആറ് രാജ്യങ്ങൾ കൂടി 2030ഓടെ ഈ ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 60 രാജ്യങ്ങൾക്ക് ഈ ലക്ഷ്യത്തിലെത്താൻ സാധിക്കില്ല. 2024ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ അഞ്ച് വയസിൽ താഴെയുള്ള ആകെ ജനസംഖ്യയുടെ (645.8 മില്യൺ) ഏകദേശം 42 ശതമാനം (274.2 മില്യൺ) കുട്ടികൾ ജീവിക്കുന്നത് ഈ 60 രാജ്യങ്ങളിലാണ്.
അഞ്ചിനും 19നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ 2024-ൽ 1.3 മില്യൺ മരണങ്ങൾ സംഭവിച്ചതായാണ് കണക്കാക്കുന്നത്. 5 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ മരണങ്ങളിൽ പകുതിയും പകർച്ചവ്യാധികൾ, പ്രസവസംബന്ധമായ പ്രശ്നങ്ങൾ, ജനനസമയത്തെ സങ്കീർണതകൾ (perinatal causes), പോഷകാഹാരക്കുറവ് എന്നിവ മൂലമാണ് സംഭവിച്ചത്. ഇത്തരം കാരണങ്ങൾ കൊണ്ടുള്ള മരണനിരക്കിലെ കുറവ് 2016-ന് ശേഷം മന്ദഗതിയിലായതായി ഗവേഷകർ പറയുന്നു.
ഈ പ്രായ പരിധിയിലുള്ളവരുടെ മരണത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായ കുട്ടിക്കാലത്തെ അർബുദം (childhood cancer), റോഡ് അപകടങ്ങൾ, കൗമാരക്കാരായ അമ്മമാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെ പലപ്പോഴും വേണ്ടത്ര ശ്രദ്ധയോ മുൻഗണനയോ ലഭിച്ചിട്ടില്ലെന്നും സംഘം കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ, ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുന്നതിനും രോഗാവസ്ഥകളും മരണനിരക്കും കുറയ്ക്കുന്നതിനും നിരവധി രാജ്യങ്ങൾക്ക് ഔദ്യോഗിക വികസന സഹായം (Official development assistance) ആവശ്യമായി വരുമെന്നാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ആരോഗ്യ ഗവേഷണ സ്ഥാപനമായ icddr,b, ഘാനയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസസ് എന്നിവയിൽ നിന്നുള്ള ഗവേഷകർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.
സമ്പന്ന രാജ്യങ്ങൾ ഔദ്യോഗിക വികസന സഹായങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തണം. നിലവിൽ ഔദ്യോഗിക വികസന സഹായങ്ങളിൽ കുറവ് വന്നിരിക്കുന്ന സാഹചര്യത്തിൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തകർ സർക്കാരുകളെയും സന്നദ്ധ സംഘടനകളെയും ഉദാരമായി സഹായിക്കേണ്ടതുണ്ട്. ഒരു ധാർമ്മിക ഉത്തരവാദിത്തമെന്ന നിലയിൽ മരണനിരക്ക് കുറയ്ക്കുന്നതിന്റെ വേഗത വർധിപ്പിക്കാൻ നമ്മൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം എന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.