തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി

ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ പീഡിയാട്രിക് സർജൻ ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ മേൽനോട്ടത്തിൽ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിൽ നാലു വയസുകാരായ ബെർണാഡോയും ആർതർ ലിമയെയും സ്വതന്ത്രരാക്കിയത്

Update: 2022-08-03 02:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബ്രസീലിയ: മസ്തിഷ്കം ഒന്നിച്ചുചേർന്ന ബ്രസീലിയൻ സയാമീസ് ഇരട്ടകളെ ബ്രിട്ടീഷ് ന്യൂറോ സർജന്‍റെ സഹായത്തോടെ വിജയകരമായി വേർപെടുത്തി. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ പീഡിയാട്രിക് സർജൻ ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ മേൽനോട്ടത്തിൽ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിൽ നാലു വയസുകാരായ ബെർണാഡോയും ആർതർ ലിമയെയും സ്വതന്ത്രരാക്കിയത്.


വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്ത് 2018ലായിരുന്നു ആർതറിന്‍റെയും ബെർണാഡോ ലിമയുടെയും ജനനം. നാലു വര്‍ഷത്തോളം ഇരുവരുടെയും തലകളുടെ മുകള്‍ഭാഗം പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. 27 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ശസ്ത്രകിയക്ക് ശേഷമാണ് ഇരുവര്‍ക്കും പര്സപരം മുഖത്തു നോക്കാനായത്. ഇതിനു മുന്‍പ് 9 ശസ്ത്രക്രിയക്ക് ഇവര്‍ വിധേയരായിട്ടുണ്ട്. ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ ചാരിറ്റിയായ ജെമിനി അൺട്വൈൻഡ് ആണ് ശസ്ത്രക്രിയക്കായി ധനസഹായം ചെയ്തത്. ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയ എന്നാണ് അവർ വ്യക്തമാക്കുന്നത്.

ലണ്ടനിലെയും റിയോയിലെയും ശസ്ത്രക്രിയാ വിദഗ്ധർ സിടി, എംആർഐ സ്കാനുകൾ അടിസ്ഥാനമാക്കി മാസങ്ങളോളം ട്രയൽ ടെക്നിക്കുകൾ നോക്കിയിരുന്നു. ലോകത്ത് ആദ്യമായി, വ്യത്യസ്ത രാജ്യങ്ങളിലെ ശസ്ത്രക്രിയാ വിദഗ്ധർ വെർച്വൽ റിയാലിറ്റി വഴി ശസ്ത്രക്രിയയിൽ പങ്കാളിയാവുകയും ചെയ്തു. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ ജൂൺ 7, 9 തിയതികളിൽ നൂറോളം സ്റ്റാഫുകൾ ഉൾപ്പെടുന്ന മെഡിക്കൽ ടീമിലെ അംഗങ്ങൾ ശസ്ത്രക്രിയയുടെ അതിലോലമായ അവസാന ഘട്ടങ്ങൾക്കായി തയ്യാറെടുത്തുവെന്ന് ജെമിനി അൺട്വിൻഡ് പറഞ്ഞു. കുട്ടികളുടെ തലയോട്ടിയുടെ ഡിജിറ്റൽ മാപ്പ് സൃഷ്ടിക്കാൻ ബ്രെയിൻ സ്കാനുകൾ ഉപയോഗിച്ച്, അറ്റ്ലാന്‍റിക് വെർച്വൽ-റിയാലിറ്റി ട്രയൽ സർജറിയിൽ ശസ്ത്രക്രിയക്കായി വിദഗ്ധർ പരിശീലിച്ചു.


''ഏറ്റവും ഗുരുതരമായ അവസ്ഥയിലായിരുന്നു അവര്‍.മരണസാധ്യത കൂടുതലായിരുന്നു'' റിയോയിലെ പൗലോ നെയ്മെയർ സ്റ്റേറ്റ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐഇസിപിഎൻ) ന്യൂറോസർജൻ ഗബ്രിയേൽ മുഫറേജ് പറഞ്ഞു. "ഫലത്തിൽ ഞങ്ങൾ വളരെ സംതൃപ്തരാണ്, കാരണം മറ്റാരും ഈ ശസ്ത്രക്രിയയിൽ ആദ്യം വിശ്വസിച്ചില്ല, പക്ഷേ ഒരു അവസരമുണ്ടെന്ന് ഞങ്ങൾ എല്ലായ്പ്പോഴും വിശ്വസിച്ചു'' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി 15 മിനിറ്റിലായി നാല് ഇടവേളകൾ മാത്രമാണ് എടുത്തതെന്ന് ഡോക്ടർ ജീലാനി പറയുന്നു. എന്തായാലും വേർപെടുത്തിയ ഇരട്ട ആൺകുട്ടികൾ സുഖം പ്രാപിച്ചു വരുന്നു. ചികിത്സയുടെ ഭാഗമായി തങ്ങള്‍ നാലു വര്‍ഷത്തോളം ആശുപത്രിയില്‍ തന്നെയായിരുന്നുവെന്ന് അമ്മ അഡ്രിലി ലിമ പറഞ്ഞു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News