സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഇലോൺ മസ്‌കിനെ നാമനിർദ്ദേശം ചെയ്ത് യൂറോപ്യൻ പാർലമെൻറ് അംഗം

അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നോമിനേഷൻ

Update: 2025-01-30 09:45 GMT

ശതകോടീശ്വരനും അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവർമെന്റ് എഫിഷ്യൻസി മേധാവിയുമായ ഇലോൺ മസ്‌കിനെ 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് യൂറോപ്യൻ പാർലമെൻറ് അംഗം. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നാമനിർദ്ദേശം ചെയ്തതെന്ന് ബ്രാങ്കോ ഗ്രിംസ് സ്ഥിരീകരിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇലോൺ മസ്കിനെ നാമനിർദേശം ചെയ്ത കാര്യം പുറത്തുവിട്ടത്.‘അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നോമിനേഷൻ ചെയ്തതെന്ന് ഗ്രിംസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നൊബേൽ സമ്മാനം എലോൺ മസ്‌കിന് നൽകുന്നതിനുള്ള അപേക്ഷ ജനുവരി 29 നാണ് സമർപ്പിച്ചതെന്ന് യൂറോപ്യൻ പാർലമെൻ്റ് അംഗം പറഞ്ഞു.

Advertising
Advertising

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ ഏറ്റവും വലിയ ചിയർ ലീഡർമാരിൽ ഒരാളായിരുന്നു മസ്‌ക്. പ്രചാരണത്തിനായി ഏകദേശം 270 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ മസ്കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസ്കിനെ 'സൂപ്പ‍ർ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നന്ദിപറയുകയും ചെയ്തിരുന്നു.

ക്യാപിറ്റല്‍ വണ്‍ അരീനയില്‍ നടന്ന ഡോണള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഇലോണ്‍ മസ്ക് കാണിച്ച ആംഗ്യങ്ങള്‍ കഴിഞ്ഞയാഴ്ച വിവാദമായിരുന്നു. 'നാസി സല്യൂട്ടിന്' സമാനമായ ആംഗ്യമാണ് മസ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. അതിനിടെയാണ് ട്രംപിനെ നോബൽ സമ്മാനത്തിന് നിർദേശിച്ച വാർത്തപുറത്തുവരുന്നത്. ഇലോണ്‍ മസ്കിനെതിരെ ട്രംപിന്‍റെ മുന്‍ ഉപദേശകന്‍ സ്റ്റീഫന്‍ കെ.ബാനന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മസ്ക് ഒരു ദുഷ്ടനും വംശീയവാദിയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News