ഇന്ത്യക്കാരുള്ളതു കൊണ്ട് നന്നായി; വാഴ്ത്തുമായി ഇലോൺ മസ്‌ക്

ട്വിറ്ററുമായി ബന്ധപ്പെട്ടാണ് മസ്കിന്‍റെ പ്രതികരണം

Update: 2021-11-30 09:45 GMT
Editor : abs | By : Web Desk

കാലിഫോർണിയ: ലോകത്തെ ഏറ്റവും ജനപ്രിയ മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യക്കാരനായ പരാഗ് അഗ്രവാൾ ചുമതലയേറ്റിരിക്കുകയാണ്. കമ്പനി സഹസ്ഥാപകൻ ജാക് ഡോർസിയിൽ നിന്നാണ് പരാഗ് ഈ സ്ഥാനം ഏറ്റെടുക്കുന്നത്. 16 വർഷമാണ് ഡോർസി സിഇഒ സ്ഥാനത്തിരുന്നത്. സിലിക്കൺ വാലിയിലെ ഇന്ത്യൻ ടെക് മേധാവികളുടെ ഏറ്റവും ഒടുവിലത്തെ പേരു കൂടിയാണ് പരാഗ് അഗ്രവാൾ.

അതിനിടെ, പരാഗിന്റെ നിയമനത്തെ കുറിച്ച് രസകരമായൊരു കമന്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ടെസ്‌ല സിഇഒ ആയ ഇലോൺ മസ്‌ക്. ഇന്ത്യക്കാരെ വാഴ്ത്തിയാണ് മസ്‌കിന്റെ കമന്റ്, അതിങ്ങനെ; 'ഇന്ത്യൻ പ്രാഗത്ഭ്യത്തിൽ നിന്ന് യുഎസിന് ഒരുപാട് നേട്ടമുണ്ടായി. നന്നായി, മസ്‌കിന് തെറ്റിയിട്ടില്ല' - എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്‌ട്രൈപ് സിഇഒയും ഐറിഷ് കോടീശ്വരനുമായ പാട്രിക് കോളിസണിന്റെ ട്വീറ്റിന് മറുപടി ആയാണ് മസ്‌കിന്റെ കമന്റ്.

Advertising
Advertising

സിലിക്കൺ വാലി കമ്പനികളിലെ ആറാമത്തെ ഇന്ത്യൻ മേധാവിയാണ് പരാഗ് അഗ്രവാൾ. സത്യ നദെല്ല (മൈക്രോസോഫ്റ്റ്), ആൽഫാബെറ്റ് ആൻഡ് ഗൂഗ്ൾ (സുന്ദർ പിച്ചൈ) ശന്തനു നാരായൻ (അഡോബ്), അരവിന്ദ് കൃഷ്ണ (ഐബിഎം ഗ്രൂപ്പ്) എന്നിവരാണ് പ്രധാനപ്പെട്ട മറ്റുള്ളവര്‍. ഐഐടി മുംബൈയിൽ നിന്നുള്ള എഞ്ചിനീയറാണ് മുപ്പത്തിയേഴുകാരനായ പരാഗ്. ട്വിറ്ററിന് മുമ്പ് മൈക്രോസോഫ്റ്റ്, എടി ആൻഡ് ടി, യാഹൂ എന്നീ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2011ലാണ് ട്വിറ്ററിലെത്തിയത്. പത്തുവര്‍ഷത്തിനുള്ളില്‍ മേധാവിയും. കമ്പനിയുടെ സാങ്കേതിക വശങ്ങളുടെ മേല്‍നോട്ടമായിരുന്നു പരാഗിന്‍റെ പ്രധാന ചുമതല. 

നവംബർ 29 നാണ് ജാക് ഡോർസി സോഷ്യൽ മീഡിയ ഭീമനുമായുള്ള തന്റെ ഒന്നര ദശാബ്ദത്തിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചത്. 2015 മുതൽ ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവായി തുടരുന്ന ഡോർസിയുടെ രാജി ബോർഡ് അംഗങ്ങൾ അംഗീകരിച്ചു. എന്നിരുന്നാലും 2022 മെയ് വരെ അദ്ദേഹം ട്വിറ്ററിന്റെ ബോർഡിൽ അംഗമായി തുടരും. സ്ഥാപകരിൽ നിന്ന് സ്വയമേ മുമ്പോട്ടു പോകാൻ കമ്പനി തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായി ഡോർസി പറയുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News