യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം; ഒഡെസയിൽ ചരിത്ര സ്മാരകങ്ങൾക്ക് കേടുപാട്
ഒഡെസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ യുനെസ്കോയും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
കിയവ്: യുക്രൈൻ തുറമുഖ നഗരമായ ഒഡെസയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഒഡെസയിലെ ഏറ്റവും വലിയ ഓർത്തഡോക്സ് പള്ളി ഉൾപ്പെടെ ചരിത്ര സ്മാരകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റഷ്യ യുക്രൈനുമായുള്ള ധാന്യ ഇടപാട് അവസാനിപ്പിച്ചത് മുതൽ ഒഡേസയിൽ ആക്രമണം തുടരുകയാണ്.
1809 ൽ നിർമാണം പൂർത്തിയായ ഓർത്തഡോക്സ് പള്ളി സോവിയറ്റ് യൂണിയന്റെ ആക്രമണത്തിൽ തകരുകയും 2003ൽ പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. പള്ളിയുടെ പകുതിയോളം ഭാഗം റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നു. ജനലുകളും വാതിലുകളും കത്തിനശിച്ചു. ഓർത്തഡോക്സ് പള്ളിക്ക് പുറമെ നഗരത്തിലെ നിരവധി ചരിത്ര സ്മാരകങ്ങൾ തകർന്നതായി ഒഡെസ മേയർ ഹെന്നഡി ട്രുക്കാനോവ് അറിയിച്ചു. ഒഡെസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ യുനെസ്കോയും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.