ന്യൂഡൽഹി: ഇറാനിലെ ജനകീയ പ്രക്ഷോഭം ഭരണമാറ്റത്തിലേക്ക് നയിക്കുമോ എന്നറിയാൻ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. 1979ലെ ഇറാൻ വിപ്ലവത്തെ തുടർന്ന് പുറത്താക്കപ്പെട്ട ഷാഹ് ഭരണകൂടത്തിലെ കിരീടാവകാശി റെസ പഹ്‌ലവി ഇറാൻ ഭരണത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുകയും അമേരിക്ക അതിനെ പിന്തുണക്കുകയും ചെയ്യുന്നു. തന്റെ കീഴിലുള്ള 'ജനാധിപത്യ ഇറാൻ രാഷ്ട്രം' ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുമെന്ന് വാഷിംഗ്ടണിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വാഗ്ദാനവും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക, നാഗരിക, ചരിത്രപരമായ ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആഗോള വെല്ലുവിളികൾക്ക് ആഴത്തിലുള്ള അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അവ പരിഹരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സാങ്കേതികവിദ്യയെ പ്രശംസിക്കാനും പഹ്‌ലവി മറന്നില്ല.
ഊർജം, വ്യാപാരം, പ്രാദേശിക സ്ഥിരത എന്നിവയിൽ കേന്ദ്രീകരിച്ച് ആഴത്തിലും തന്ത്രപരവുമായ പങ്കാളിത്തമാണ് നിലവിലുള്ള ഇറാൻ ഭരണകൂടവുമായി ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തിൽ നിലവിലുള്ള ഭരണകൂടം തുടരുന്നതാണോ അമേരിക്കൻ പിന്തുണയുള്ള പഹ്‌ലവി ഭരണകൂടം വരുന്നതാണോ ഇന്ത്യക്ക് ഗുണകരമെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.
റെസ പഹ്‌ലവിയുടെ ഇറാനിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഗുണമോ ദോഷമോ?
പഹ്‌ലവിയുടെ ഇറാനിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഗുണവും ദോഷവുമുണ്ടാകുന്നതാണ്. പഹ്‌ലവി ഭരണകൂടവുമായുള്ള ബന്ധം സാങ്കേതിക, സാമ്പത്തിക ബന്ധങ്ങൾക്കുള്ള അവസരങ്ങൾ സൃഷിടിക്കുമ്പോൾ തന്നെ യുഎസ് പിന്തുണയുള്ള, പാകിസ്താൻ ചായ്‌വുള്ള ഇറാൻ ഇന്ത്യക്ക് ദോഷമാണ്. 1941 മുതൽ 1979 വരെ നിലനിന്ന മുഹമ്മദ് റെസ ഷാഹ് പഹ്‌ലവിയുടെ കീഴിലുള്ള ഇറാനിലെ രാജഭരണം രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രാദേശിക സ്വാധീനത്തിനും ബഫർ രാജ്യമായി കണ്ടിരുന്നത് പാകിസ്താനെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരുമായി ശക്തമായ സൈനിക, സാമ്പത്തിക, നയതന്ത്ര ബന്ധങ്ങളും ഇറാൻ നിലനിർത്തി. മാത്രമല്ല, 1965, 1971 ഇന്ത്യ-പാക് യുദ്ധങ്ങളിലും കശ്മീർ വിഷയത്തിലും ഷാഹ് പാകിസ്താനെ പരസ്യമായി പിന്തുണച്ചു. റെസ പഹ്‌ലവി ജനാധിപത്യ പരിഷ്കാരങ്ങളും സഹകരണവും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇറാനെ കശ്മീരിലെ പാകിസ്താൻ അനുകൂല നിലപാടുകളിലേക്ക് തിരികെ കൊണ്ടുപോകും.
യുഎസ് സഖ്യകക്ഷിയായ ഇറാൻ
എണ്ണ ദേശസാത്കരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസദിഖിനെ അട്ടിമറിച്ച് അമേരിക്കയും ബ്രിട്ടനും സ്ഥാപിച്ച പഹ്‌ലവി ഭരണകൂടം തിരികെ വരുമ്പോൾ അവ അമേരിക്കയുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കാനാണ് സാധ്യത. അമേരിക്കൻ സുരക്ഷാ, ഊർജ നയങ്ങളിലേക്ക് ഇറാൻ തിരികെ പോവാനും സാധ്യതയുണ്ട്. ഇറാൻ-ഇന്ത്യ വ്യാപാര ബന്ധത്തിന്റെ കേന്ദ്രമായ ചാബഹാർ തുറമുഖത്തേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ പോലും ഇത് നേരിട്ട് ബാധിച്ചേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചബഹാർ ഒരു വാണിജ്യ സംരംഭത്തേക്കാൾ വലിയ സ്വാധീനമുള്ള മേഖലയാണ്. മാത്രമല്ല പഹ്ലവി ഭരണകൂടത്തിന്റെ വരവോടെ ഇന്ത്യയുടെ പ്രാദേശിക നിലപാടിനെ വെല്ലുവിളിക്കുന്ന യുഎസ്-ഇറാൻ-പാകിസ്താൻ അച്ചുതണ്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും ഇന്ത്യയും
സാംസ്കാരികമായും തന്ത്രപരമായും വളരെ മികച്ച ബന്ധമാണ് നിലവിലെ ഭരണകൂടമായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ഇന്ത്യക്കുള്ളത്. ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള പ്രവേശനവും പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള വഴിയും ഇന്ത്യക്ക് തുറന്ന് കിട്ടുന്നു. ഊർജ ആവശ്യങ്ങൾ, അരി, ഔഷധം, പഴങ്ങൾ എന്നീ വ്യാപാര ആവശ്യങ്ങൾ മറ്റ് വ്യാപാര ഇതര മേഖലയിലും നിലവിലെ ഭരണകൂടവുമായി ഇന്ത്യ സഹകരണമുണ്ട്.