യുദ്ധം ലബനാനിലേക്കും; തിരിച്ചടി നൽകിയതായി ഇസ്രയേൽ

ഇസ്രയേലിന് നേർക്ക് ഷെല്ലാക്രമണം നടത്തിയതായി ലബനാനിലെ ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2023-10-08 05:47 GMT
Editor : Lissy P | By : Web Desk
Advertising

ഗസ്സസിറ്റി: ഇസ്രായേൽ, ഫലസ്തീൻ പ്രദേശങ്ങളിൽ വ്യാപക ആക്രമണം തുടരുന്നു. ഇസ്രായേലിൽ 300 പേരും ഗസ്സയിൽ 230 പേരും കൊല്ലപ്പെട്ടു. മൂവായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. അതിനിടെ ലബനാനിൽ നിന്ന് ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ ആരോപിച്ചു. ഇതിന് തിരിച്ചടിയായി ഷെല്ലാക്രമണം നടത്തിയെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു.

ഇസ്രയേലിന് നേർക്കുള്ള ഷെല്ലാക്രമണം ലബനാനിലെ ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ലബനാൻ അതിർത്തിയിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഗസ്സയിലെ 420 ഇടങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ കൂറ്റൻ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. അതിനിടെ ഗസ്സയിലേക്കുള്ള വൈദ്യുതി ഇസ്രയേൽ വിച്ഛേദിച്ചു. ചരക്കുനീക്കവും തടഞ്ഞിട്ടുണ്ട്.ഭക്ഷണ സാധനങ്ങളും ചികിത്സാ സഹായങ്ങളും തടയുമെന്ന് ഭീഷണിയുണ്ട്. 

ഇസ്രയേൽ, ഫലസ്​തീൻ പ്രദേശങ്ങളിൽ നടന്ന ആക്രമണത്തില്‍ ഇന്നലെ മാത്രം 450 ലേറെ പേരാണ്​ ഇരുപക്ഷത്തും കൊല്ലപ്പെട്ടത്​. 3000 ല്‍ ഏറെ പേർക്ക്​ പരിക്കുണ്ട്​. ഇസ്രയേൽ ഗസ്സയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 232 ഫലസ്തീനികളാണ്. 1697 പേർക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചേയും ഗസ്സക്കു മേൽ ഇസ്രായേൽ സൈന്യത്തിന്‍റെ വ്യോമാക്രമണം തുടർന്നു. യഹ്‌യ അൽ സിൻവർ ഉൾപ്പെടെ ഹമാസ് നേതാക്കളുടെ ഗസ്സ വസതികളിലും സൈന്യം ബോംബിട്ടു. ഇതിനു മറുപടിയായി തെൽഅവീവിന് നേർക്ക് 150 ഓളം മിസൈലുകൾ ഹമാസ് തൊടുത്തുവിട്ടു. ചില മിസൈലുകൾ കെട്ടിടത്തിൽ പതിച്ച് നാശനഷ്ടം ഉണ്ടായി. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി. ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

റോക്കറ്റാക്രമണത്തോടൊപ്പം ഇസ്രയേൽ പ്രദേശങ്ങളിലേക്ക് പോരാളികളെ അയച്ചും ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് ഇന്നലെ നടത്തിയ സൈനിക നടപടിയുടെ ആഘാതത്തിൽ നിന്ന് ഇസ്രയേൽ നേതൃത്വം ഇനിയും മോചിതമായില്ല. ഹമാസ് പോരാളികൾ ബന്ദികളാക്കിയ നിരവധി സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ഇസ്രായേൽ സൈനികനീക്കം ഇനിയും വിജയിച്ചിട്ടില്ല. ഉയർന്ന ഓഫീസർമാർ ഉൾപ്പെടെ നിരവധി സൈനികർ തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. അധിനിവേശ ശക്തിക്കെതിരെ നിർണായക പോരാട്ടം ആരംഭിച്ചതേയുള്ളൂവെന്നാണ് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കിയത്. ഭീകരർക്കെതിരായ വ്യാപകയുദ്ധത്തിന് അമേരിക്കൻ പ്രസിഡൻറ് ബൈഡൻ പൂർണപിന്തുണ പ്രഖ്യാപിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News