റഫ ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹു; ആദ്യം പുറത്താക്കേണ്ടത് നെതന്യാഹുവിനെയെന്ന് പ്രതിപക്ഷ നേതാവ്

യുദ്ധാനന്തര ഗസ്സയെ കുറിച്ച് കൃത്യമായ പദ്ധതിയില്ലാതെയുള്ള ആക്രമണം സിവിലിയൻ കുരുതിക്ക് വഴിയൊരുക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

Update: 2024-05-17 02:56 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: റഫ ആക്രമണ പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റഫക്കു നേരെ വ്യാപക ആക്രമണത്തിന് ഒരുങ്ങുന്നതായ റിപ്പോർട്ടുകൾക്കിടെയാണ് ലക്ഷ്യം നേടും വരെ പിൻവാങ്ങില്ലെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെ സമ്മർദം തള്ളിയ നെതന്യാഹു, ഹമാസിന്‍റെ സൈനിക സംവിധാനങ്ങൾ പൂർണമായും തകർക്കുമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, നെതന്യാഹുവിനെതിരെയുള്ള ജനരോഷം ഇസ്രായേലിൽ തുടരുകയാണ്. ബന്ദികളുടെ ബന്ധുക്കൾ ഇന്നലെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഹമാസിനും മുമ്പ് പുറന്തള്ളേണ്ടത് നെതന്യാഹുവിനെയാണെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പറഞ്ഞു. ഗസ്സയിൽ സൈനികർ കൊല്ലപ്പെടുന്നതിന്‍റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertising
Advertising

കഴിഞ്ഞ ദിവസം 5 സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് സൗഹൃദ വെടിവെപ്പിലാണെന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ വിശദീകരണം. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും സൈനിക വക്താവ് അറിയിച്ചു. അതേസമയം, ഇന്നലെ 15 സൈനികർക്ക് കൂടി പരിക്കേറ്റതായി ഇസ്രായേൽ വെളിപ്പെടുത്തി. വടക്കൻ ഇസ്രായേൽ അതിർത്തി കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിലാണ് ഇതിൽ നാലു സൈനികർക്ക് പരിക്കേറ്റത്. ഹിസ്ബുല്ല അയച്ച നൂറുകണക്കിന് മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് വൻതോതിൽ നാശം വരുത്തിയെന്നും റിപ്പോർട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ നടപടികൾ അതിന്‍റെ മൂർധന്യത്തിലെത്തിയെന്നും ഫലസ്തീൻ ജനതയെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിക്കു മുമ്പാകെ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. വംശഹത്യാ കേസിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക കൈമാറിയ പുതിയ പരാതിയിലാണ് ഹേഗിലെ കോടതിയിൽ വാദം ആരംഭിച്ചത്. ഇസ്രായേലിന്‍റെ വാദം ഇന്ന് നടക്കും.

അതിനിടെ, ഇസ്രായേലിന്റെ ശക്തമായ ആക്രമണം നടക്കുന്ന റഫയിൽ സുരക്ഷ മുൻനിർത്തി ഭക്ഷണ വിതരണം നിർത്തിയതായി യു.എൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മേയ് 11 മുതൽ യു.എന്നിന്റെ ഭക്ഷണ വിതരണം മുടങ്ങിയിരിക്കുകയാണ്. ഖാൻ യൂനിസ്, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിൽ സ്ഥിതി പരിതാപകരമാണ്.

റഫ- ഈജിപ്ത് അതിർത്തി ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത് അടച്ചത് കാരണം ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം രൂക്ഷമാണ്. മിക്ക ആശുപത്രികളുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. ഈജിപ്ത് ഉൾപ്പെടെ അറബ് രാജ്യങ്ങളുടെ സുരക്ഷാ സംവിധാനത്തിലും ഇസ്രായേൽ മേൽനോട്ടത്തിലും അതിർത്തി തുറക്കാം എന്ന നിർദേശമാണ് ഇസ്രായേൽ മുന്നോട്ടു വെച്ചത്. എന്നാൽ ഈജിപ്ത് ഈ നിർദേശം തള്ളിയന്നാണ് റിപ്പോർട്ട്. കൈറോയിൽ ഇസ്രായേൽ സംഘം ഈജിപ്ത് സുരക്ഷാ വിഭാഗം മേധാവികളുമായി അതിർത്തി തുറക്കുന്ന കാര്യം ചർച്ച ചെയ്തെങ്കിലും തീരുമാനം ആയില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധാനന്തര ഗസ്സയുടെ നടത്തിപ്പും രാഷ്ട്രീയ പരിഹാര മാർഗങ്ങളും മുന്നിൽ കാണാതെയുള്ള റഫ ആക്രമണം പ്രതിസന്ധി സങ്കീർണമാക്കുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. എന്നാൽ തടഞ്ഞുവെച്ച ഇസ്രായേലിനുള്ള അമേരിക്കയുടെ ആയുധ ഷിപ്മെൻറിന്‍റെ ആദ്യഘട്ടം ഇന്നലെ തെൽ അവീവിൽ എത്തി.ഇസ്രായേലിനുള്ള സുരക്ഷാ സഹായം തടയുന്ന ഭരണകൂട നടപടി വിലക്കുന്ന ബിൽ യു.എസ് പ്രതിനിധി സഭ പാസാക്കി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News