ചൈനയില്‍ പ്രളയം: ട്രെയിനില്‍ കുടുങ്ങിയ 12 പേര്‍ മരിച്ചു
ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്
യൂറോപ്പിന് പിന്നാലെ ചൈനയിലും പ്രളയം. സെങ്സോയിലുണ്ടായ പ്രളയത്തിൽ ട്രെയിനിൽ കുടുങ്ങിയ 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സബ്‌വെയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. ഒരു ലക്ഷം പേരെ സെങ്സോയില്‍ നിന്ന് ഒഴിപ്പിച്ചു.
കനത്ത മഴയില്‍ ഇന്നര്‍ മംഗോളിയയില്‍ ഡാം തകര്‍ന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 1.6 ട്രില്യണ്‍ ക്യൂബിക് ഫീറ്റ് ജലം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഡാം തകര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ചൈനീസ് ജലമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് അധികൃതര്‍ വിശദീകരിച്ചത് അണക്കെട്ടിന്റെ താഴേക്കുള്ള ചരിവിന്റെ വലിയൊരു ഭാഗം തകർന്നുവീണെങ്കിലും അണക്കെട്ട് തകർന്നിട്ടില്ല എന്നാണ്. പതിനാലോളം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നദികള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപമുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായി. ആശയ വിനിമയ സംവിധാനങ്ങളും താറുമാറായി. പലയിടങ്ങളിലും റോഡുകൾ ഒലിച്ചുപോയി. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് സെങ്സോയിലുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം സജീവമായി രംഗത്തുണ്ട്.